നടകലിനളചരിതം

കാവാലം നാരായണപ്പണിക്കര്‍

January 20, 2014

(കലിവേഷം എന്ന സ്വന്ത നാടകത്തിന് ഒരു മുഖവുര)
 ഉണ്ണായി വാര്യരുടെ പ്രഖ്യാതകൃതിയായ നളചരിതത്തെ കലി എന്ന കഥാപാത്രത്തിലൂടെയും, ആ കഥാപാത്രത്തിന്റെ ആവിഷ്‌കാരത്തിലൂടെയും പുനഃപരിശോധിക്കാന്‍ പുറപ്പെട്ടതിന്റെ അനുഭവമാണിവിടെ പരാമര്‍ശിക്കുന്നത്. അതാണ് കലിവേഷം എന്ന നാടകകൃതി. പ്രത്യേകിച്ചും ഭാരതീയമായ അഭിനയപ്രകാരങ്ങളെ കേരളീയരംഗശീലങ്ങളിലൂടെ എത്തിപ്പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംഭവിച്ച മനസ്സിന്റെ സര്‍ഗ്ഗാത്മകയാത്രയില്‍ പഴമയുടെ പുതുമയായി അടുങ്ങിവന്ന ഘടനയാണിവിടെ വിഷയം. കലികാലമാകയാല്‍ കലിയെപ്പറ്റിയുള്ള അന്വേഷണത്തിന്റെ ഫലമായാണ് നളചരിതത്തിന്റെ നടുക്കുറ്റി ആ കഥാപാത്രത്തില്‍തന്നെ കെട്ടിയിടാന്‍ തോന്നിയത്. അങ്ങനെയാണു കലിവേഷമെടുക്കുന്ന ശുദ്ധബ്രാഹ്മണനായ ഒരു നടനില്‍ പഞ്ചമകാരങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഒരു സമകാലിക പ്രഹേളികയായി കലി എന്ന കഥാപാത്രം മാറുന്നതുതന്നെ. അതു കഥയുടെ ക്രിയാവേഗമായിത്തീരുന്നു.നാടകത്തിന്റെ പൂര്‍വ്വരംഗമോ നാന്ദിയോ പോലെ വാര്‍ന്നു വീണ ”കലിസന്തരണം” എന്ന കവിതയില്‍ പാകിയ കലിചരിതത്തിന്റെ വിത്തില്‍ ഉണരാനൊരുങ്ങിക്കിടന്ന ബിംബകല്പനകള്‍ കാണാം. കലിയുടെ കഥ എന്നതിലും ശരി കലിവേഷം കെട്ടാന്‍ നിയുക്തനാകുന്ന സാത്വികനായ നടന്റെ കഥ എന്നതാണ്.


 ”സന്ധ്യാവന്ദനവും വേദ

സന്ധാന പരിശുദ്ധിയും

വാഴ്‌വില്‍ കൈമുതലാക്കി” യ ഈ നടന്‍’

‘മാറിയാടാന്‍ മനസ്സൂന്നി

മായികാവേഗശക്തിയാല്‍വെളിപാടിന്നുറച്ചവ” നാണ്.

നടന്റെ കാര്യത്തില്‍ മാത്രം ഒതുങ്ങുന്നതല്ല, മനുഷ്യജീവിതത്തെത്തന്നെ ചൂഴ്ന്നുള്ള ഒരു സ്വഭാവവിശേഷമാണ് മനസ്സിന്റെ തെളിയൊളിവുകളില്‍ ദുഷ്‌പ്രേരണകളുടെ മേല്‍ക്കൈയ്യുണ്ടാവുക എന്നത്. ചെയ്യരുതാത്തതു ചെയ്യാന്‍ പ്രേരിതനാകുന്ന നിശാവേളകളിലെ അനുഭവം ആ നടനെ പ്രഭാതമായിട്ടും വിടാതെ പിന്തുടരുന്നു, വേട്ടയാടുന്നു. ജീവിതാവശ്യങ്ങള്‍ക്കായി ചന്തയിലേക്കോ മറ്റെങ്ങോട്ടെങ്കിലുമോ നീങ്ങിയാലും കണ്ടുമുട്ടുന്നതെല്ലാം കലികയറിയ മര്‍ത്ത്യരാണെന്ന തോന്നല്‍. അതില്‍പെട്ടുഴലുന്നത് ആത്മവിശ്വാസമില്ലായ്കയാലോ സുകൃതക്ഷയം കൊണ്ടോ മാത്രമല്ല; കലിയുടെ ശക്തിപ്പെരുക്കം കൊണ്ടും കൂടിയാണ്. നളചരിതത്തെ പൊതുവെ ബാധിക്കുന്ന ഈ പ്രഹേളിക നളചരിതത്തില്‍ നളപക്ഷത്തുനിന്നാണെങ്കില്‍, കലിചരിതത്തില്‍ നടപക്ഷത്തു നിന്നും കൂടെയാണ്. അതിനു കാരണം സ്വക്ഷേത്രരഹിതനായി ഒരു ആശയമായോ സങ്കല്പമായോ കരുതാവുന്ന കലി സ്വയം ഒരു കഥാപാത്രമാണിവിടെ എന്നുള്ളതാണ്. ചില ദുര്‍ഗുണങ്ങളുടെ മൊത്തമായ വിളനിലമാണ്. പെണ്ണാശ, പൊന്നാശ, ചൂതാശ, മദ്യക്കമ്പം, കൊലപ്പറ്റ് ഇതെല്ലാം ചേര്‍ന്ന കലിയ്ക്കു ബാധിക്കാന്‍ ഒരു ശരീരമാണു വേണ്ടത്. അപ്പോള്‍ ആ ശരീരത്തെ നേരത്തെതന്നെ വാസസ്ഥാനമാക്കി കലിയ്ക്കു നല്‍കിയ നടനെങ്ങോട്ടു പോകും? കലിയാവേശം ആ ശരീരത്തില്‍ വസിക്കുന്ന നടനില്‍ പകര്‍ന്നാടുകയാണ്.


 കളി കഴിഞ്ഞു പിറ്റേന്നു വീട്ടിലെത്തുന്ന നടന് നേരേചൊവ്വെ ജീവിച്ചാല്‍ കൊള്ളാമെന്നുണ്ട്. താനാണു തലേന്നു രാത്രിയ്ക്കു കലിവേഷം കെട്ടി ഉറക്കമിളച്ചതെങ്കിലും ഉറക്കച്ചടവു തന്റെ ഭാര്യയില്‍ കണ്ടെത്തുന്ന നടന് കുടുംബജീവിതം വിലപ്പെട്ടതാണ്. എന്നിട്ടും സന്ധ്യാവന്ദനത്തിനു കൈക്കുടന്നയില്‍ കോരിയെടുത്ത വെള്ളം അടുത്തെത്തുന്ന കലി തട്ടിത്തെറിപ്പിച്ചു കളയുന്നു. ദേഹമില്ലാത്ത കലി കഥാപാത്രമാണ്. അടുത്തുതന്നെ നില്‍ക്കുന്ന നടന്റെ ഭാര്യയ്ക്ക് കലി അദൃശ്യനാണ്; നടനു പക്ഷെ കലിയെ കാണാം. ആദ്യമാദ്യം നടനായ തന്നെ ഭരിക്കാന്‍ കഥാപാത്രമായ കലിയെ അനുവദിക്കുകയില്ലെന്നു വലിപ്പം വെച്ച നടന്‍ ക്രമേണ കലിയുടെ സ്വഭാവവുമായി ഇണങ്ങിച്ചേര്‍ന്ന് രംഗത്തേക്ക് ആവേശപൂര്‍വ്വമെത്തി തന്റെ പ്രതിയോഗിയായ നളനെ ആവേശിക്കാന്‍ തക്കം നോക്കിനടക്കുന്നു.

കലിയ്ക്ക് സുന്ദരിയായ ദമയന്തിയെ നളനോടൊപ്പം കാണുന്നപാടെ ഉള്ളില്‍ അടക്കാനാവാത്ത അഭിനിവേശമുണ്ടായി. പക്ഷെ നടനിലൂടെയല്ലേ കഥാപാത്രത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയൂ. കഥാപാത്രം ഒരു പാമ്പായി മാറാന്‍ നടനെ പ്രേരിപ്പിക്കുന്നെങ്കിലും നടന്‍ അതില്‍ വിമനസ്സാണ്. കലി ദമയന്തിയില്‍ സര്‍പ്പഭീതി വരുത്തിക്കഴിഞ്ഞു. ഇനി അതിനു രൂപം നല്‍കേണ്ടത് നടനാണ്. കഥയില്‍ അങ്ങനെയൊരു സന്ദര്‍ഭമില്ലെന്നു നടന്‍ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്നുവെങ്കിലും കലി മനോധര്‍മ്മത്തെപ്പറ്റി ബോധമില്ലാത്തവന്‍ എന്നു നടനെ കുറ്റപ്പെടുത്തി പാമ്പായി മാറാന്‍ പ്രേരിപ്പിക്കുകയും നടന്‍ പാമ്പായി ദമയന്തിയെ ഭയപ്പെടുത്തുകയും ചെയ്യുന്നു. നളന്‍ ദമയന്തിയെ ഓര്‍മ്മിപ്പിക്കുന്നതിങ്ങനെയാണ്. ”നിന്റെ സ്വയംവരത്തിന് സര്‍പ്പരാജാവായ വാസുകിയുടെ നേതൃത്വത്തില്‍ അനേകം സര്‍പ്പങ്ങള്‍ വന്നിരുന്നു. അതിലൊന്നാണിവനും. ദേവിയെ വരിക്കാന്‍ കഴിയാത്തതിന്റെ ദുഃഖം അറിയിയ്ക്കാന്‍ വന്നതാണ്”. നളന്‍ പാമ്പിനെ ഓടിച്ചുകളയുന്നുണ്ടെങ്കിലും ദമയന്തിയുടെ മേല്‍ കലിനടത്തുന്ന ആദ്യത്തെ ആക്രമണമാണിത്. അതിനു വശംവദനാകുന്നതോടെ അഭിനയത്തിലൂടെ, സാത്വികനായ നടനില്‍, അധര്‍മ്മബോധം ക്രമേണ ഉദയം ചെയ്യുന്നു. തുടക്കത്തില്‍ ഉറച്ചമനസ്സുണ്ടായിരുന്ന നടനില്‍ കാലദോഷത്താല്‍ മാറ്റം സംഭവിയ്ക്കുന്നു.

‘പിണിയാളാം നളനൊത്തു

നടനും കലിദോഷമായ്സ്വഭാവഹതിയേല്‍ക്കുമോ!

നാട്യധര്‍മ്മം പുലര്‍ത്തീട്ടു-

മന്തര്‍ദ്വന്ദ്വനിവേശനാ

ല്‍പരിക്ഷീണിതനായ് നടന്‍.

തുലാഭാരത്തട്ടുകള്‍ക്കുനടുത്തൂ

ശികണക്കയാളങ്ങിങ്ങാടിയുലഞ്ഞുപോയ്!”

ആദ്യം കഥാപാത്രത്തിനു കീഴ്‌പ്പെടാതെ, അനുഷ്ഠാനകലയില്‍ എന്നപോലെ ദേവതയാല്‍ ആവേശിക്കപ്പെടാതിരിയ്ക്കുകയും പാത്രത്തെ തന്നിലേക്കാവാഹിയ്ക്കുകയും ചെയ്യുന്ന നാട്യത്തിലെ നടന്റെ കഴിവു തിരിച്ചറിഞ്ഞ കഥകളിനടന്‍ ക്രമേണ കഥാപാത്രവുമായി താരതമ്യപ്പെടുന്നു. കഥാപാത്രത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി, അയാള്‍ ചൊല്ലിക്കൊടുക്കുന്ന ജീവിതശീലങ്ങളോടു പൊരുത്തപ്പെടാന്‍ തയ്യാറായ നടന്‍ കലിയുമായി ഉടമ്പടി നടത്തുന്നു. നടധര്‍മ്മം ജീവിതധര്‍മ്മിയായോ എന്ന വിചാരം നടന്റെ ഉള്ളില്‍ ദ്വന്ദ്വഭാവങ്ങളുടെ സംഘട്ടനം സൃഷ്ടിയ്ക്കുന്നത് കൂടുതല്‍ രൂക്ഷമാകുന്നത് കളികഴിഞ്ഞു വീട്ടില്‍ മടങ്ങിയെത്തി തന്റെ ഭാര്യയുടെ മുഖം കാണുമ്പോഴാണ്.


നളദമയന്തിമാരുടെ കാട്ടിലൂടെയുള്ള യാത്രകലിചരിതത്തിലും തുടര്‍ന്നു നടക്കുന്നു. വിശന്നുവലയുന്ന അവരുടെ മുന്‍പില്‍ നടകലികള്‍ പക്ഷിരൂപത്തില്‍ പറന്നുവരികയും സ്വന്തവസ്ത്രം വലയാക്കി ദമയന്തിയുമൊത്തു പക്ഷിപിടുത്തത്തിനു നളന്‍ ശ്രമിച്ചു പരാജയമടയുകയും ചെയ്യുന്നു. തന്റെ മടിയില്‍ തലചായ്ച്ചുറങ്ങുന്ന ദമയന്തിയെ കാട്ടിലുപേക്ഷിച്ചു നടന്‍ പോകുന്നതോടെ നടനിലൂടെ ദമയന്തിയെ അപമാനിയ്ക്കാന്‍ കലിയുടെ ശ്രമം തുടങ്ങുകയായി.ചാരിത്രവതിയായ ദമയന്തിയുടെ കോപം അഗ്നിയായി മാറി; ചൂടു സഹിക്കാനാവാതെ കലി താന്നിമരത്തില്‍ അഭയം തേടി. ദമയന്തീ വ്യസനം കാട്ടുതീയ്യായ് പടര്‍ന്നുകയറി, അതില്‍ കാര്‍ക്കോടകസര്‍പ്പം പതിയ്ക്കുന്നു. വിരഹവിഷാദത്തിലാണ്ട നളന്‍ ആവഴി വരുന്നതും കാര്‍ക്കോടകനെ രക്ഷിയ്ക്കുന്നതുമെല്ലാം നളചരിതത്തിന്റെ നിഴലില്‍ത്തന്നെ നടക്കുന്ന കാര്യങ്ങളാണ്. ഒടുവില്‍ കലിസന്തരണമന്ത്രത്തിലൂടെ കലി നളനെവിട്ടു പോവുകയും സ്വാഭാവികമായി നടനും കലിയില്‍ നിന്നും സ്വതന്ത്രനാവുകയും ചെയ്യുന്നു. സജ്ജനങ്ങളേയും ധര്‍മ്മികളേയും ഒരുനാളും തീണ്ടിപ്പോകരുതെന്ന നളന്റെ ഭീഷണമായ ആജ്ഞയും കേട്ടുകൊണ്ട് കലി എന്ന കഥാപാത്രം ”ദുര്‍ജ്ജനമെവിടേ സജ്ജനമെവിടേ” എന്നു പ്രേക്ഷകരുടെ ഇടയില്‍ തിരക്കിക്കൊണ്ട് അപ്രത്യക്ഷനാകുന്നതോടെ നാടകം ഭരതവാക്യത്തിലെത്തുന്നു.

ഭരതവാക്യം :- ”ബ്രഹ്മചക്രപരിക്രമസന്ധിയിതില്‍നൈമിശവനാങ്കഭൂതലമിതില്‍സ്ഥലകാലങ്ങളിണങ്ങുമൊരേ ബിന്ദുവില്‍വിലയം കൊള്ളും കലിബാധ കടക്കാതെഴു-മഭയസ്ഥാനമിതില്‍കഥയുടെ പുനരാവര്‍ത്തനമാകാം”
 ഇവിടെ കലിചരിതത്തിന്റെ പ്രകടനത്തിനു വിരാമമാകുന്നു.

ഭരതവാക്യം :- ”ബ്രഹ്മചക്രപരിക്രമസന്ധിയിതില്‍

നൈമിശവനാങ്കഭൂതലമിതില്‍ 

സ്ഥലകാലങ്ങളിണങ്ങുമൊരേ ബിന്ദുവില്‍

വിലയം കൊള്ളും കലിബാധ കടക്കാതെഴു-

മഭയസ്ഥാനമിതില്‍

കഥയുടെ പുനരാവര്‍ത്തനമാകാം”
 

Similar Posts

  • |

    കോതച്ചിറി

    ശ്രീവത്സൻ തീയ്യാടി May 23, 2017  ഓർമകൾക്കൊരു കാറ്റോട്ടം – 20  കാൽ നൂറ്റാണ്ടൊക്കെ മുമ്പ് കീഴ്പടം തറവാട് ലക്ഷ്യമാക്കി ഇടയ്ക്കിടെ പോവുമ്പോൾ വെള്ളിനേഴിയിൽ ഇത്രയൊന്നും റബ്ബർക്കാടുകളില്ല. പലനില കളിമൺതിട്ടകളിൽ തീർത്ത ഉൾവള്ളുവനാടൻ ഗ്രാമത്തിൽ പാതവശങ്ങളിലും പാടത്തേക്കുള്ള ഇറക്കങ്ങളിലും വീട്ടുതൊടികളിലും ഒക്കെയായി അവിടിവിടെ കരിമ്പനകൾ നിന്നനിൽപ്പിൽ ഉലയും. ഇരുണ്ടയുടലിനു മീതെ നീലമനയോല തേച്ച കൂറ്റൻ കുറ്റിച്ചാമരങ്ങൾ. തപസ്സുചെയ്യും പോലെ കാണേ അടുത്തനിമിഷം കാറ്റത്തു അലറുന്ന വല്ലാത്തതരം താടിവേഷങ്ങൾ. സമീപപട്ടണമായ ചെർപ്പുളശേരിനിന്ന് പട്ടാമ്പിക്ക് യാത്രചെയ്താലും വഴിപ്പെടും ഇതുപോലെ നെട്ടനെരൂപങ്ങൾ. ലേശംകൂടി…

  • തുടക്കക്കാർക്കായി കഥകളിയെ പറ്റി ചില ചോദ്യങ്ങളും ഉത്തരങ്ങളും

    സുനിൽ April 9, 2012  എന്താണ് കഥകളി? തികച്ചും വ്യക്തിപരമായ ചോദ്യം. കുറഞ്ഞത് പത്ത് കളിയെങ്കിലും കണ്ടതിനുശേഷം സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കൂ. ശാസ്ത്രീയ/പാരമ്പര്യ നൃത്ത നാടക കലാ രൂപങ്ങളിലേക്ക് കേരളത്തിന്റെ സംഭാവനയാണ് കഥകളി. സാഹിത്യം, സംഗീതം, മേളം, ചിത്രകല, അഭിനയം, നൃത്തം എന്നീ കലാരൂപങ്ങള്‍ കഥകളിയില്‍ സമ്മേളിക്കുന്നതിനാല്‍ ഇത് ഫ്യൂഷന്‍ കലാരൂപത്തില്‍ പെടുന്നു. മെയ് വഴക്കത്തിനും അഭിനയത്തിനും ഒരു പോലെ പ്രാധാന്യം കഥകളിയില്‍ ഉണ്ട്. വിവിധ തലങ്ങളില്‍/നിലവാരങ്ങളില്‍ ആസ്വദിക്കാവുന്ന ബഹുമുഖമാര്‍ന്നയ ഒരു കലാരൂപമാണിത്. കഥകളി ഒരേ…

  • നളചരിതത്തിന്റെ കഥകളി സാമൂഹ്യപാഠം 

    ഹേമാമോദസമാ – 12 ഡോ. ഏവൂർ മോഹൻദാസ് May 16, 2013  ആനന്ദദായകമായ ഒരു കഥകളിയാണ്‌ നളചരിതം എന്നതിന്‌ രണ്ടു പക്ഷമില്ലെങ്കിലും ഇക്കഥയുടെ കഥകളിത്തത്തെ ചൊല്ലി ഏറെ ശബ്ദകോലാഹലങ്ങൾ ഈ നാട്ടിലുണ്ടായിട്ടുണ്ട്‌. നളചരിതം ആട്ടക്കഥ കഥകളിക്കു ഒട്ടും തന്നെ അനുയോജ്യമല്ലെന്ന്‌ ഒരു പക്ഷം വാദിക്കുമ്പോൾ അത്‌ ശെരിയല്ല, ഇക്കഥ കഥകളിക്കു തികച്ചും അനുയോജ്യമാണെന്നു മറുപക്ഷം വാദിക്കുന്നു. ഈ വിഷയത്തിലേക്കൊന്നു കടന്നു ചെല്ലാം. 2007 ലെ ‘ഏവൂർ നളചരിതോത്സവ’ സെമിനാറിൽ പങ്കെടുത്തുകൊണ്ട്‌ കലാമണ്ഡലം പബ്ലിസിറ്റി ഓഫീസർ ശ്രീ. വി….

  • |

    ആ പുഴയുടെ വക്കത്തിരുന്ന്…

    വെണ്മണി ഹരിദാസ് സ്മരണ – 1(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) കോട്ടക്കൽ ശശിധരൻ May 30, 2017  ഹരിദാസേട്ടനെ ആദ്യം കാണുകയല്ല, കേൾക്കുകയാണുണ്ടായത്. അന്ന് ടേപ് റിക്കോർഡർ വന്നുതുടങ്ങുന്ന സമയമാണ്. നളചരിതം ഒന്നാം ദിവസത്തിൽ നളൻ ദൂതിനു പോകുന്ന ഭാഗത്തെ ‘ഹേ മഹാനുഭാവ’ എന്ന പദം. ആ ശബ്ദം കേട്ടപ്പോൾ തന്നെ എന്നെ എവിടെയോ പിടിച്ചെടുക്കുന്ന ഒരനുഭവം. അന്ന് ഞാൻ  ഡൽഹിയിലാണ്. മൃണാളിനി സാരാഭായി എന്നെ ‘ദർപ്പണ’യിലേക്ക് ക്ഷണിച്ചപ്പോൾ എന്റെ ഏറ്റവും വലിയ സന്തോഷം ഹരിദാസേട്ടനും ബലരാമനുമൊക്കെയുള്ള ഒരു…

  • ഒരു കഥകളി യാത്രയുടെ ഓർമ്മ

    ഓർമ്മയിലെ കളി അരങ്ങുകൾ – ഭാഗം 2 വി. പി. നാരായണൻ നമ്പൂതിരി June 28, 2012  വർഷം 1975-76. കളി കണ്ട ഓർമ്മയല്ല. കളി കാണാൻ ഉള്ള യാത്രയാണ്‌ ഓർമ്മയിൽ. വൈക്കത്ത്‌ അടുത്ത്‌ വെള്ളൂർ (കേരള ന്യൂസ്‌ പ്രിന്റ്‌ ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം) എന്ന സ്ഥലത്തോട്‌ ചേർന്ന്‌ തോന്നല്ലുർ എന്നൊരു ഗ്രാമം. അവിടെ ആക്യക്കാവ്‌ എന്ന ക്ഷേത്രത്തിൽ കളിയുണ്ട്‌ എന്ന്‌ കേട്ട്‌ ഒരു സുഹൃത്തിനോടൊപ്പം യാത്ര തുടങ്ങി. എന്റെ സ്ഥലത്ത്‌ നിന്നും ഏതാണ്ട്‌ 15-16…

  • |

    പെരിയ നരകാസുരീയം

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 16 ശ്രീവത്സൻ തീയ്യാടി February 16, 2014  അണിയറ ലേശം കുടുസാണ്; വെളിച്ചം കമ്മിയും. അതൊന്നും അപ്പോൾ നോക്കിയില്ല. ഒരു വെള്ളത്തോർത്ത് വെടിപ്പായി അഴക്കോലിൽ ഞാത്തിക്കണ്ടു. അതിനു താഴെ ഒരു കാവിമുണ്ടുവേഷക്കാരനെയും. അടുത്തു ചെന്ന് കാൽമുട്ടുകൾ നിലത്തുകുത്തി ഇരുന്നു. എന്നിട്ട് തൊണ്ട നേരെയാക്കി ചോദിച്ചു, “ഓർമ്മയുണ്ടോ?” മനയോലക്കുറുക്കഗ്രമുള്ള ഈർക്കില മടിയിലേക്ക് താഴ്ത്തി പെട്ടെന്നെന്നെ നോക്കി. മറുപടിക്ക് കാക്കാതെ ഞാൻ തുടർന്നു: “നമ്മള് അരണാട്ടുകരവച്ച് കണ്ടിരുന്നു അടുത്തിടെ. സ്കൂൾ ഓഫ് ഡ്രാമേല്…” ചെമപ്പൻ…

മറുപടി രേഖപ്പെടുത്തുക