കല്ലുവഴി ഇരമ്പും

ശ്രീവത്സൻ തീയ്യാടി

November 2, 2014

നിനച്ചിരിക്കാതെയാണ് അരണ്ട വെളിച്ചത്തിൽ അവരിരുവരെ ഒന്നിച്ച് കണ്ടത്. തൊലിക്കറുപ്പിന്റെ കാര്യത്തിൽ ഒപ്പത്തിനൊപ്പമെങ്കിലും കലാമണ്ഡലം പ്രദീപിന് അക്കാലത്ത് സദനം ശ്യാമളനോളം തടിയില്ല. തുറസ്സായ പാടത്തെക്കുള്ള ഇറക്കത്തിൽ ഉറക്കെ സംസാരിച്ചാണ് നടത്തം. എഴുന്നുനിൽക്കുന്ന വരമ്പിനോളം കല്ലപ്പുള്ള രണ്ടു യുവാക്കൾ പരസ്പരം തമാശ പറഞ്ഞും കളിയാക്കിയും. ആ രാത്രിയിലെ വേഷക്കാരനും പാട്ടുകാരനും.

ഇരുപതു കൊല്ലം മുമ്പാണ്. 1994ലെ വേനൽ. കല്ലുവഴിയിൽ കഥകളി. ക്ഷേത്രം ഏതെന്ന് ഇന്നോർക്കുന്നില്ല. എത്തിപ്പെട്ടത് എങ്ങനെയെന്നുപോലും. ജോലി ചെയ്തു താമസിച്ചിരുന്ന സദനം അക്കാദമിയിൽനിന്ന് പടിഞ്ഞാട്ടാണ് ആദ്യ ബസ്സ്‌ പിടിച്ചത് എന്നുറപ്പ്. അങ്ങനെയാണ് മാറിക്കയറാൻ ഒറ്റപ്പാലം സ്റ്റാൻഡിൽ ഇറങ്ങിയതും ചെറുഹോട്ടലിൽ വേറൊരു ഭാഗവതരെ കണ്ടുമുട്ടിയതും.

അധികം തിരക്കില്ലാത്ത നീളൻ മുറിയുടെ ഒഴിഞ്ഞ മൂലയിൽ ഇരുന്ന് ചായ ആറ്റുകയാണ് കലാമണ്ഡലം സുബ്രഹ്മണ്യൻ. വെളുത്തു മെലിഞ്ഞ ദേഹം, മുഴുക്ഷൗരം കഴിഞ്ഞ മുഖം. ഉൾവലിഞ്ഞതെങ്കിലും പണ്ടും പ്രസന്നമായ പെരുമാറ്റം. മുൻപരിചയം ആവശ്യത്തിനുണ്ട്. അടുത്തുചെല്ലാൻ സംശയിച്ചില്ല. “കല്ലുവഴിക്കാവും ല്ലേ?” എന്ന് ചോദിച്ചു. “അതെ” എന്ന് ചിരിച്ച് മറുപടി വന്നു.

രണ്ട് ഉഴുന്നുവടക്ക് പറയാം എന്ന് വിചാരിച്ചതും അടുത്ത യാത്രികൻ ഞങ്ങൾക്കരികിലെത്തി. വേറൊരു സുബ്രഹ്മണ്യൻ. സദാ ചിരിച്ച മട്ടിൽ കാണുന്ന വേഷക്കാരൻ ബാലസുബ്രഹ്മണ്യൻ. അദ്ദേഹം വരുന്നതും കലാമണ്ഡലത്തിൽനിന്നുതന്നെ. “എല്ലാരൂണ്ടലോ,” എന്നുപറഞ്ഞ് ആൾ കസേര അടുപ്പിച്ചിട്ടു. “ഒരു മൂന്ന് ചായക്കാങ്ങ്ട് ഓർഡറീയാം, ല്ലേ?”

വെയിറ്റർ വന്നുപോയി. വർത്തമാനം കലപില തുടർന്നു. പുറത്ത്, ജനലഴികൾക്കപ്പുറം പട്ടാമ്പിക്കും ചെർപ്പുളശ്ശേരിക്കും കോതകുർശ്ശിക്കും ഉള്ള ബസ്സുകൾ കലശൽകൂട്ടി. കല്ലുവഴിയമ്പലത്തിൽ എത്തിയപ്പോൾ സന്ധ്യ മയങ്ങിയിരുന്നു. സുബ്രഹ്മണ്യജോഡി നേരെ അണിയറയിലേക്ക് പോയി.

മുൻനിലാവിന്റെ ലാഞ്ചനയുള്ള രാവിൽ തൽക്കാലം അങ്ങോട്ടു വേണ്ടെന്നു കരുതി ലേശം നാടുതെണ്ടാൻ തീരുമാനിച്ചു ഞാൻ. നാടിന്റെ പേര് മാത്രമോ കല്ലുവഴി! കഥകളിയുടെ വർത്തമാനകാലത്തെ ഏറ്റവും ശോഭനമായ കളരി! അതിന്റെ പൂത്തറക്കു ചുറ്റും കുറച്ചൊന്നുലാത്തട്ടെ. അങ്ങനെയലയുംവഴി തടഞ്ഞതാണ് പ്രദീപിനെയും ശ്യാമളനെയും. എന്നെ കണ്ടതിലുള്ള അപ്രതീക്ഷിതത്വം സസ്നേഹം പ്രകടപ്പിച്ചു കൊല്ലങ്ങളായി കൂട്ടുകാരനായ ശ്യാമളൻ. പ്രദീപിനെ പരിചയമില്ല.

മടക്കം കളിസ്ഥലത്തേക്ക് പോരുമ്പോൾ ക്ഷേത്രത്തിന്റെ ഊട്ടുപുരയുടെ സമീപമാണെന്ന് തോന്നുന്നു വേറൊരു യുവാവുമായി പരിചയത്തിന് ഇടവന്നു. സ്കൂൾ മാഷാണ്. സാജൻ. പട്ടാമ്പി പെരിങ്ങോട്ടെ പാവേരി മനക്കലെ അംഗം. ഒപ്പം നടന്ന് കുളക്കടവിനടുത്ത് വെള്ളത്തിൽ ഇടക്ക് കല്ലെറിഞ്ഞുള്ള ഓളത്തിൽ എന്തെല്ലാമോ സംസാരിച്ചു. കഥകളിനടൻ നരിപ്പറ്റ നാരായണൻ നമ്പൂതിരിയുമായുള്ള ബന്ധവും ചങ്ങാതി ഇടയിലെപ്പോഴോ പറഞ്ഞു.

കളിക്ക് വിളക്കു വച്ചു. ആദ്യകഥ സന്താനഗോപാലം. അർജുനൻ ബാലസുബ്രഹ്മണ്യന്റെ. ശ്രീകൃഷ്ണൻ? പ്രദീപിന്റെ ആയിരുന്നിരിക്കണം എന്ന് ഇന്നുതോന്നുന്നു. രണ്ടാമത്തെ കഥ രാജസൂയം. കോട്ടക്കൽ ചന്ദ്രശേഖര വാരിയരുടെ ശിശുപാലൻ.

ഒടുവിലത്തെ കഥയ്ക്ക് ഏറെനേരം നിന്നതില്ല. പരിചയത്തിൽപ്പെട്ട ആൾക്കാരുടെ കുറവുകൂടി കാരണമാവാം ഒന്ന് മടുത്തതുപോലെ തോന്നി. ആദ്യ ബസ്സിന് കണക്കാക്കി, ലേശം നേരത്തേതന്നെ, പുറത്തു കടന്നു.

കുറച്ചു നടക്കാനുണ്ടായിരുന്നോ? നിശ്ചയം പോര. ഏതായാലും ഒഴിഞ്ഞ ബസ്സ്‌സ്റ്റോപ്പിൽ കഥകളിമേളത്തിന്റെ ആരവം തീരെയുണ്ടായിരുന്നില്ല. അകലെ ചീവീടുകൾ ചീറുന്നതൊഴിച്ചാൽ കൂട്ടിന് നിശ്ശബ്ദത മാത്രം. കുറെ നേരം വാഹനമൊന്നും വന്നില്ല. അങ്ങനെയിരിക്കെ ഒരാൾരൂപം അടുക്കുന്നു. മുണ്ട് മടക്കിക്കുത്തി, ചുമലിൽ തുകൽസഞ്ചി തൂക്കി. അടുത്തെത്താറായപ്പോൾ തിരിഞ്ഞുകിട്ടി: ശേഖരേട്ടൻ. കുറച്ചുമുമ്പു മാത്രം ഗോപികാവസ്ത്രാപരഹരണം സരസമായി വിസ്തരിച്ചാടിയിരുന്നു ഇദ്ദേഹത്തിന്റെ കത്തിവേഷം.

നേരിയ പരിചയമേയുള്ളൂ. എങ്കിലും അങ്ങോർ ഇങ്ങോട്ടും ചിരിച്ചു. “യെങ്ങട്ടാ പോണ്ട്?” ന്നൊരു ചോദ്യവും. എനിക്ക് എത്തേണ്ടത് തൃശ്ശൂര്.

ശേഖരേട്ടനും തെക്കോട്ടാണ്. അന്ന് രാത്രി നാവായിക്കുളത്ത് കളിയുണ്ട്. തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് പ്രദേശം.

“യീ നേരത്തൊരു ഫാസ്റ്റ്പാസഞ്ചറ്‌ണ്ട് ത്രെ…” എന്ന് ശേഖരേട്ടൻ. അതിനായിരുന്നു ഞാനും കാത്തുനിന്നത്. അകലെ, ഏതോ വലിയ വാഹനത്തിന്റെ മൂളക്കശ്ശബ്ദം കേൾക്കുന്നുണ്ട്. ഏതോ ‘ആന’വണ്ടി കുന്നറങ്ങുന്നതാവണം എന്ന് കരുതി.

ആ ഉറപ്പിലെന്നപോലെ തുടങ്ങി വർത്തമാനം. കുറച്ചധികം നേരം ഉണ്ടായി. രസച്ചരട് എവിടെയോ മുറിഞ്ഞപ്പോഴാണ് ഉലഞ്ഞ ജുബ്ബ ഒന്നുതട്ടി ശേഖരേട്ടൻ പറഞ്ഞു: “യെന്താ… കൊറ നേരായീലോ എരമ്പല്…. (വണ്ടിയുടെ) വരവ് മാത്രം കാണാല്ല്യ…” ഇരുവരും ചിരിച്ചു.

ഒടുവിൽ ബസ്സ്‌ വന്നതും കയറിപ്പോന്നതും എങ്ങനെയോ എന്തോ… ഉറക്കമുണർന്നപ്പോൾ തൃശ്ശൂര് അടുക്കാറായിരുന്നു. “ന്യൊറങ്ങണ്ടാ…” എന്നായി ശേഖരേട്ടൻ. “സ്ഥലെത്ത്യാ അറീല്ല്യ.”

പട്ടണത്തിന്റെ കൊക്കാല ഭാഗത്ത് ഇരുവരും ഇറങ്ങി. നേരം പ്രാതലിനു പാകം. “കാപ്പുടിക്ക്യല്ലേ…” എന്ന് ശേഖരേട്ടൻ.

രാധാകൃഷ്ണാ ഹോട്ടലിൽ കയറി. മസാലദോശക്ക് പറഞ്ഞു. വന്നു. “ഉപ്പധികാ….” ശേഖരേട്ടന്റെ അഭിപ്രായം. “അതോണ്ട് നഷ്ടം നമ്ക്കല്ലേ…..”

തുടർന്ന് കൌണ്ടറിൽ കാശ് കൊടുക്കുമ്പോഴാണ് ശേഖരേട്ടന്റെ അന്നത്തെ നർമം ഏറെ രസമായി പുറത്തുവന്നത്. ഞങ്ങളിരുവരുടെ ഒറ്റബില്ലിന് നൂറു രൂപ കൊടുത്ത ശേഖരേട്ടനുനേരെ ആ നോട്ട് നിരക്കി കാഷ്യർ പറഞ്ഞു: “ദ് കീറീതാ…” കടലാസ് അകംപുറം പരിശോധിച്ച് ശേഖരേട്ടൻ മറ്റൊരു നൂറുരൂപാനോട്ട് കാട്ടി. അതിന്റെ ബാക്കി കിട്ടിയതും ഒന്ന് പരിശോധിച്ച് അതിലെ കീറിയതൊന്ന് അങ്ങോട്ടും കൊടുത്തു. പുത്തൻനോട്ട് കിട്ടിയപ്പോൾ അത് അരയിലെ വശക്കീശയിൽ ഇടുന്ന കൂട്ടത്തിൽ എന്നെ നോക്കി ഒരുകണ്‍ ചീമ്പി.

ചെട്ടിയങ്ങാടിക്കവലയിൽ കൈതന്നു പിരിഞ്ഞു.

പിറ്റത്തെയാഴ്ച സദനത്തിൽ എത്തി. പകലത്തെ പണി കഴിഞ്ഞ് ആശാന്മാരുടെ കളരിയിലെത്തി. സന്ധ്യ മയങ്ങിയാൽ മണ്ണെണ്ണവിളക്കാണ്. ചായ്പ്പുള്ള തിണ്ണയിൽ തോർത്ത് വിരിച്ച് മരത്തൂണ്‍ ചാരിയിരിക്കുകയാണ് ബാലാശാൻ. പ്രധാന വേഷാദ്ധ്യാപകാൻ കലാനിലയം ബാലകൃഷ്ണൻ. വീണ്ടും ചീവീടുകളുടെ സംഗീതം. കയറ്റിറക്കമുള്ള ഇരമ്പൽ.

കുപ്പായമഴിച്ച് ഓരോന്ന് പറയുന്ന കൂട്ടത്തിൽ ആയിടെ കണ്ട കല്ലുവഴികളിയിലേക്കും പോയി വർത്തമാനം. കണ്ട വേഷക്കാരിൽ പ്രദീപിന്റെ കാര്യം വന്നപ്പോൾ ബാലാശാൻ സന്തോഷം പറഞ്ഞു, “മിട്ക്കനാ…” തൂക്കിയിട്ട കാലുകളുടെ അടിത്തട്ടിക്കുടഞ്ഞ്‌ തുടർന്നു: “അടുത്തെട ഒരു ‘ഒന്നാം ദീസം’ നളൻ ണ്ടായി… ന്റെ നാട്ടില് (വെള്ളിനേഴിക്കടുത്ത് കുറുവട്ടൂര്)… ചൊല്ല്യാട്ടൊക്കെന്താശ്ശണ്ടോ…..”

അതെന്തോ ഏതോ… പ്രദീപിനെക്കുറിച്ച് പിന്നീട് സൂക്ഷ്മം അറിയുന്നത് പത്രത്തിലൂടെയാണ്. അതാവട്ടെ ഒട്ടും സുഖകരമല്ലാത്ത വാർത്തയും. ‘മാതൃഭൂമി’യുടെ പാലക്കാട് എഡിഷനിൽ ഒന്നാംപേജ് റിപ്പോർട്ട്. ചായ്പ്പു പോലത്തെ കടയിൽ ചായയാറ്റുന്ന ചെറുക്കൻ. മണ്ണാർക്കാട്ടിലെ പള്ളിക്കുറുപ്പ് നാട്ടിൽ ഏതെങ്കിലും വിധത്തിൽ ജീവിക്കാൻ പാടുപെടുന്ന യുവകലാകാരനെക്കുറിച്ച് ഫീച്ചർ.

വൈകാതെ, ജീവിതയാഥാർത്ഥ്യങ്ങളിൽ തട്ടി എനിക്കു വിടേണ്ടി വന്നു നാട്. ആദ്യം ഡൽഹിക്ക്, പിന്നീട് മദിരാശിയിൽ. വിവാഹശേഷം 2002ൽ അവിടത്തെ അണ്ണാനഗർ അയ്യപ്പക്ഷേത്രത്തിൽ കഥകളി. കാട്ടാളവേഷത്തിൽ വന്ന പ്രദീപിനോളം ദീപ്തി അന്നേ സന്ധ്യക്ക് വേറൊരു വേഷത്തിനും തോന്നിയില്ല. ട്രൂപ്പുമായി വന്ന സുഹൃത്ത് കെ.ബി. രാജാനന്ദനോട് ഇക്കാര്യം അണിയറയിൽ പിന്നീട് കണ്ടപ്പോഴത്തെ സംസാരത്തിന്റെ കൂട്ടത്തിൽ പറയുകയും ചെയ്തു. “താനത് കണ്ടുപിടിച്ചൂ ല്ലേ,” എന്ന മട്ടിൽ ലേശം കുസൃതിയുള്ളോരു ചിരിയായിരുന്നു മറുപടി.

ഏഷ്യാനെറ്റിലെ കഥകളിസമാരോഹ പരമ്പരയിൽ നളചരിതം മൂന്നാം ദിവസത്തിലെ ബാഹുകനെ മാത്രമല്ല ഋതുപർണൻ കെട്ടിയിട്ടുള്ള പ്രദീപിനെ ഇനിയെങ്കിലും കൂടുതൽ ശ്രദ്ധിച്ചു കാണണം എന്ന് അന്നാണ് തീർച്ചയാക്കിയത്. ടീവി കാണാനായിട്ടാണ് എന്നായിരുന്നെങ്കിലും ഇടക്കൊക്കെ നേരത്തെ എഴുന്നേൽക്കുന്ന ശീലം നന്ന് എന്ന് വീട്ടുകാർ അല്ലെങ്കിലും പറയുമായിരുന്നു.

നേരിട്ട് പ്രദീപിനെ പിന്നീട് കാണുന്നത് ഡൽഹിയിൽ വച്ചായിരുന്നു. 2007 മാർച്ച്‌. കേന്ദ്ര സാംസ്കാരികവകുപ്പിന്റെ ബിസ്മില്ലാഖാൻ യുവ പുരസ്കാരം വാങ്ങാൻ തലസ്ഥാനത്ത് എത്തിയ കഥകളിക്കാരൻ. അവാർഡുദാനത്തെ തുടർന്നുള്ള ദിവസങ്ങളിൽ ജേതാക്കൾക്ക് താന്താങ്ങളുടെ കല അവതരിപ്പിക്കാൻ വേദികൊടുക്കുന്ന ഉത്സവമുണ്ട്. പ്രദീപ്‌ അരങ്ങത്ത് എത്തേണ്ടതുമായിരുന്നു (പാട്ടിന് പുരസ്കാരം കിട്ടിയ കലാമണ്ഡലം വിനോദുമൊത്ത്). പക്ഷെ, പാരിസിൽ നടക്കുന്നൊരു മേളയിൽ പങ്കെടുക്കാൻ ഉടൻ പോവേണ്ടതുള്ളതിനാൽ അക്കുറി കഥകളി ഉണ്ടായില്ല. (തിരക്കില്ലാഞ്ഞിട്ടും അപ്പോഴും പ്രദീപിനെ വിസ്തരിച്ചു പരിചയപ്പെടാൻ ഇടകിട്ടിയില്ല — നഗരത്തിലെ ചില മലയാളപത്രസുഹൃത്തുക്കൾക്ക് മുട്ടിച്ചു കൊടുത്തതല്ലാതെ.)

ആ വർഷംതന്നെ മെയ്മാസത്തിൽ തിരുവല്ലയിൽ ഒരു മുഴുരാത്രി കളി. കമ്പക്കാരൻ കൂടിയായ അളിയൻ, പുതിയേടത്ത് വിവേക്, ശ്രീവല്ലഭക്ഷേത്രത്തിൽ സംഘടിപ്പിച്ച വഴിപാടരങ്ങിൽ രണ്ടാമത്തെ കഥയിൽ മല്ലയുദ്ധത്തിനു ശേഷം കീചകൻ പ്രദീപിന്റെ. തുടക്കത്തിലെ ശൃംഗാരപദത്തിൽ ‘ചില്ലീലത’യുടെ ഭാഗത്ത് “വള്ളി” എന്ന മുദ്രക്ക് കൈക്കുഴ ചുഴിക്കുന്നതിൽ അശ്രദ്ധയുടെ സ്പർശമുള്ള അവിദഗ്ധതയുണ്ട് ഇഷ്ടന്. അതല്ലെങ്കിൽ, പതിഞ്ഞയിരട്ടിയടക്കം ചലനങ്ങൾക്ക് മൊത്തം അസ്സല് ഭംഗിയും.

ഒന്നരയാണ്ട് കഷ്ടി പിന്നിട്ടപ്പോൾ, വീണ്ടും ജോലി മാറി ഞാൻ മദിരാശിയിൽ എത്തി.

അങ്ങനെയിരിക്കെ ഇന്റർനെറ്റ്‌ മാദ്ധ്യമം കലാലോകത്തുകൂടി പൂർവാധികം സജീവമായി. ബ്ലോഗ്‌ എന്നൊരു സംഗതിക്കു കീഴിൽ കഥകളിയെഴുത്തുകൾ അവിടിവിടെ പ്രത്യക്ഷപ്പെടുന്നത് കാണാനിടയായി. കലാമണ്ഡലത്തിൽ പഠിച്ച പ്രദീപിന്റെ മാനസഗുരു സദനം കൃഷ്ണൻകുട്ടിയാണെന്ന് ചിലരൊക്കെ എഴുതിക്കണ്ടപ്പോൾ ഒരു കൌതുകത്തിനു ഞാനും ഒരിടത്ത് (അവണാവ് ശ്രീകാന്തിന്റെ നെറ്റിടം) ഈ അർത്ഥത്തിലൊരു കമന്റ് ഇട്ടു: “പൊതുവിൽ ചടുലതയുടെയും ചില നേരത്തെ അംഗചലനങ്ങളുടെ കാര്യത്തിലും കൃഷ്ണൻകുട്ടിയേട്ടന്റെ സ്വാധീനം സുവ്യക്തമാണ്. പക്ഷെ, ആകെമൊത്തം ശരീരഭാഷ കലാമണ്ഡലം വാസുപ്പിഷാരോടിയുടെതായാണ് അനുഭവം.”

(അതിന് അരപ്പതിറ്റാണ്ടു ശേഷം ഈ വർഷം [2014] മദ്ധ്യത്തിൽ വാസുവേട്ടന്റെ കോങ്ങാട് വീട്ടിൽ സകുടുംബം ചെന്നുള്ള വർത്തമാനത്തിടെ പ്രദീപുവിഷയം വന്നപ്പോൾ അദ്ദേഹം പറഞ്ഞു: “ഹഹ… ഇത് വേറെ ചെൽരും ന്നോട് പറയ്യണ്ടായിട്ട്ണ്ട്; കൊറച്ചൊക്ക നിയ്ക്കും ശര്യാ തോന്നാറ്‌ണ്ട്. പക്ഷെ, ഞാനയളെ അങ്ങനെ പഠിപ്പിച്ചിട്ടൊന്നുല്ല്യ. മുതിർന്ന ക്ലാസില് എപ്പളോ ഒന്നുരണ്ട് മാസം ണ്ടായിട്ട്‌ണ്ട്…. അത്രെന്നെ. കെ.ജി. വാസു മാഷും നല്ലോം ശ്രദ്ധിച്ചിരിയ്ക്കുണു.”).

ആയിടെ നാട്ടിൽനിന്നുള്ള ഫോണ്‍ വിളിക്കിടെ അമ്മ ഒരിക്കൽ പറഞ്ഞു: “ഇവിടെ (തൃപ്പൂണിത്തുറ) കളിക്കോട്ടേല് കഴിഞ്ഞമാസം (കഥകളി)ക്ലബ്ബ് കളി കാലകേയവധം ആയിരുന്നു. ഒരു പ്രദീപ്‌ ന്ന് പറഞ്ഞ്ട്ടൊരു പയ്യൻ…. അയ്യൊയ്യൊ എന്തൊരു സ്മാർട്ടാ അർജുനൻ…”

മദിരാശിക്കാലത്ത്, 2010ലൊരിക്കൽ, അവധിയിലൊരിക്കൽ നാട്ടിൽ പോയപ്പോൾ തൃശ്ശൂര് കഥകളി. ശങ്കരൻകുളങ്ങര ക്ഷേത്രത്തിൽ. ഉത്തരാസ്വയംവരം. പ്രദീപിന്റെ ബൃഹന്നള. അന്നാണ് അയാളുടെ വേഷത്തിന്റെ മുതിർച്ചി ശരിക്കറിഞ്ഞത്‌. ഒരു മാസ്റ്റർക്ക് മാത്രം സാധിക്കുന്ന പ്രകടനമായിരുന്നു അന്നേ സന്ധ്യക്ക് അഗ്രശാലയിൽ. കലാമണ്ഡലം (കറുത്ത) ഗോപാലകൃഷ്ണന്റെ ശിഷ്യൻ എന്ന് ഉറക്കെ വിളിച്ചോതുന്ന പ്രകടനം.

വീണ്ടുമൊരു ഊട്ടുപുരയിൽത്തന്നെയായിരുന്നു പ്രദീപിന്റെ അടുത്ത വട്ടം കാണാൻ ഭാഗ്യം. തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ. ഇക്കുറി കത്തിവേഷം. അണിയറയിൽ പ്രദീപുമായി കുശലമുണ്ടായി. ആറന്മുളയിലെ വിജ്ഞാനകലാവേദി വിട്ടതും ഇപ്പോൾ മാർഗിയിൽ ജോലി ചെയ്യുമ്പോഴും കുടുംബത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാത്തതും അതിനുപിന്നിലെ കാരണവും (ചോദിച്ചപ്പോൾ) ഒന്ന് സൂചിപ്പിച്ചു. രാച്ചെന്നപ്പോൾ പാടി രാഗത്തിൽ ശ്രുംഗാരപദം തുടങ്ങിയുള്ള ദുര്യോധനവധത്തിലെ നായകൻ. അതിന്റെ ഔജ്വല്യത്തിൽ പിറ്റേന്ന് ഞാൻ കൂടേണ്ടതായൊരു രംഗക്രിയ തുലോം നിസ്സാരമായി തോന്നി: മേളകലാകാരൻ പെരുവനം കുട്ടൻമാരാരെ കുറിച്ച് എനിക്കെഴുതാൻ കിട്ടിയ ആത്മകഥയടങ്ങിയ പുസ്തകത്തിന്റെ പ്രകാശനത്തിന് കളിക്കോട്ടയിൽ ഹാജറാവുന്ന കാര്യം.

കഥകളി കുറച്ചൊന്നു രൂപംകൊണ്ട കാലത്ത് മലനാട്ടിൽ അധിനിവേശം നടത്തിയ ഡച്ചുകാർ പതിനെട്ടാം നൂറ്റാണ്ടിൽ പണിത ആ നെടുങ്കൻ പുരയിൽ വച്ചായിരുന്നു പ്രദീപ്‌ ആറു മാസം പിന്നിട്ടപ്പോൾ ഇതിഹാസം രചിച്ചത്. അരങ്ങിൽ വിളങ്ങുന്ന ആറ് രാവണന്മാരെ ഒറ്റ രാത്രിയിൽ പിന്നാലെപ്പിന്നാലെ അവതരിപ്പിച്ച പത്തുമണിക്കൂർ പരിപാടിയിൽ ശ്രദ്ധേയമായിത്തോന്നിയത് ശരീരബലത്തെക്കാൾ ചൊല്ലിയാട്ടത്തിലെ വീറും വെടിപ്പും ആയിരുന്നു. പാത്രാവിഷ്കാരത്തിന് കഥകളിയിൽ എവ്വിധം ദേഹം ഉപയോഗിക്കാം എന്നതിന്റെ മാരത്തോണ്‍ ആയിരുന്നു 2014 ജൂണ്‍ 21ന് രാത്രി അരങ്ങേറിയ ‘ദാശാസ്യം’. ആകാംക്ഷയും കൌതുകവും ആയി ഒത്തുചേർന്ന ജനാവലിക്കിടയിൽ യുവപ്രതിഭയുടെ ഗുരു വാഴേങ്കട വിജയനും അരങ്ങിലെ മാമാങ്കം വീക്ഷിച്ചു. അരങ്ങു പങ്കിട്ടവരിൽ പ്രദീപിന്റെ മകൻ പ്രണവ് എന്ന കൊച്ചുബാലകനും ഉണ്ടായിരുന്നു.

ലിംക റെക്കോർഡ്‌ വേറെയാരുടെയുമൊക്കെ ബേജാറ്; നാരങ്ങസ്സർവത്ത് കുടിക്കുന്ന ലാഘവത്തിൽ ദശമുഖന്മാർ ആദ്യന്തം മധുരം കലർന്ന എരിവുസ്സ്വാദ് കലക്കിവിളമ്പിയതാണ് ആ രാത്രിയിലെ മികച്ച മുതല്.

ഇപ്പോഴിതാ വീണ്ടും തുലാവർഷം. വൃശ്ചികത്തോടെ കേരളത്തിൽ ഉത്സവസീസണ്‍ തുടങ്ങുകയായി. അതിന്റെ തിളക്കത്തിൽ പ്രദീപ്‌ വീണ്ടും സജീവനായി പലയിടത്തും പ്രത്യക്ഷപ്പെടും. അരങ്ങിലെത്തിയാൽ കടതല വായുസഞ്ചാരത്തിനു വിഘ്നമില്ലാത്ത മെയ്യുമായി. അപ്പോൾ വല്ലപ്പോഴും എനിക്കാ ചിത്രം (അല്ലെങ്കിലും) തെളിയും: ഇരുപതു കൊല്ലം മുമ്പ് വള്ളുവനാട്ടിലെ ഒരു കുഗ്രാമത്തിൽ നേർത്ത വെട്ടത്തിൽ നടന്നുപോവുന്നൊരു ഇരുണ്ട രൂപം. കളികഴിഞ്ഞുള്ള അന്നത്തെ വണ്ടികാക്കൽചരിതം ഓർക്കാതെതന്നെ ഇന്നു പറഞ്ഞുപോവും: കല്ലുവഴി ഇരമ്പും.

Similar Posts

  • ഹംസേ സുവർണ്ണ സുഷമേ…

    ഹേമാമോദസമാ – 16 ഡോ. ഏവൂർ മോഹൻദാസ് July 20, 2014 നളചരിതം ആട്ടക്കഥയിലെ മനുഷ്യരല്ലാത്ത, എന്നാൽ മനുഷ്യരെപ്പോലെ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന രണ്ടു ജന്തു കഥാപാത്രങ്ങളാണ് ഹംസവും കാർക്കോടകനും. ഇതിൽ ഹൃദയാവർജ്ജകമായ അരങ്ങവതരണ സാദ്ധ്യതകൾ കൊണ്ടും ആലാപന സുഭഗവും സാഹിത്യസമ്പുഷ്ട്ടവുമായ പദസഞ്ചയങ്ങൾ കൊണ്ടും അനുവാചക ഹൃദയങ്ങളിൽ ലബ്ദപ്രതിഷ്ഠ നേടിയിട്ടുള്ള ജീവസ്സുറ്റ  കഥാപാത്രമാണ് സൌവർണ്ണ ഹംസം. മഹാഭാരതം വനപർവത്തിലെ ‘നളോപാഖ്യാന’ത്തിൽ ‘ഹംസദമയന്തീസംവാദ’മെന്ന ഹൃസ്വമായ അദ്ധ്യായത്തിൽ ഏതാനും വരികളിലായി അവതരിപ്പിക്കപ്പെടുന്ന തരതമ്യേന പ്രാധാന്യം കുറഞ്ഞ ഒരു കഥാപാത്രം മാത്രമാണ്…

  • സെവൻ‌അപ്പ് ആനന്ദനൃത്തവും ആത്മരോഷങ്ങളും

    ശ്രീചിത്രൻ എം. ജെ. April 20, 2013 പെപ്‌സി‌കോ കമ്പനിയുടെ സെവൻ അപ് എന്ന ശീതളപാനീയത്തിന്റെ വീഡിയോപരസ്യത്തിൽ കഥകളിവേഷത്തിന്റെ ഉപയോഗം ഇപ്പോൾ വിവാദമായിരിയ്ക്കുന്നു. ഇതാ, അവസാനം കഥകളിയുടെ അഭിമാനസ്ഥാപനമായ കേരളകലാമണ്ഡലം പെപ്‌സി‌കോ കമ്പനിയുമായി കേസിനുപോകുന്നിടത്തെത്തിയിരിയ്ക്കുന്നു കാര്യങ്ങൾ. ഈ പരസ്യവും അനുബന്ധസംഭവങ്ങളും മറ്റേതൊരു സാമൂഹികസംഭവത്തെയും പോലെത്തന്നെ ഒറ്റപ്പെട്ട ഒന്നല്ല. കേരളീയകലാസ്വാദകരുടെ ഭാവുകത്വപരിണാമം, അഭിരുചികളുടെയും അവയുടെ ഊന്നലുകളുടെയും സവിശേഷതകൾ – ഇങ്ങനെ അനേകം അടരുകൾ ഇക്കാര്യത്തിലുണ്ട്. വൈകാരികവേലിയേറ്റങ്ങൾക്കപ്പുറം, അവ കൂടി പരിഗണിച്ചുകൊണ്ടുള്ള ആശയവ്യക്തതയ്ക്കുള്ള ഒരു ശ്രമമാണിത്. വിവാദമായ സെവൻ‌അപ് പരസ്യം…

  • വൃഥാ ഞെട്ടും ദമയന്തി

    ഹേമാമോദസമാ – ഭാഗം 3 ഡോ. ഏവൂർ മോഹൻദാസ്‌ July 16, 2012  നളചരിതം മൂന്നാം ദിവസത്തിലെ ‘യാമി യാമി’ എന്ന പ്രസിദ്ധമായ സുദേവബ്രാഹ്മണ പദത്തിലെ ‘വേളി നാളെ’ യും അതുകേട്ടു ദമയന്തിക്കുണ്ടാകുന്ന ഞെട്ടലും ഒന്നാം ഭാഗത്തിൽ ചർച്ചയ്ക്ക്‌ വന്നിരുന്നു. ഈ വിഷയത്തെ കുറച്ചു കൂടി ആഴത്തിൽ അന്വേഷിക്കുവാനുള്ള ശ്രമമാണീ ഭാഗത്തിൽ നടത്തുന്നത്‌. നളചരിതം ആട്ടക്കഥയുടെ പുരാണപശ്ചാത്തലം മഹാഭാരതം വനപർവത്തിലെ നളോപാഖ്യാനം ആണല്ലോ. ഈ വിഷയം എങ്ങിനെ അവിടെ അവതരിപ്പിച്ചിരിക്കുന്നു എന്ന്‌ നോക്കാം. ദമയന്തി പറഞ്ഞു: “സുദേവ, നീയയോദ്ധ്യക്കു പോയിട്ടാപ്പുരി…

  • |

    ശിവരാമഭൂമികൾ ഉണ്ടാകുന്നത്

    ശ്രീചിത്രൻ എം ജെ July 24, 2011 ഒരു പൂവിന്റെ നിറം പറയാം. ശാസ്ത്രനാമം പറയാം. ഏതു സസ്യവര്‍ഗ്ഗത്തില്‍ നിന്നുല്‍ഭവിച്ചു എന്നു പറയാം. അങ്ങനെ പലതും പറയാം. ആ പൂവിന്റെ സൗന്ദര്യമെന്ത് എന്നു ചോദിച്ചാലോ?മുന്‍ ചൊന്നവയെപ്പോലെ ഒരുത്തരമുണ്ടാവില്ല. എല്ലാ അറിവുകളും വന്ധ്യമാകുന്ന ഇത്തരം ചില മുഹൂര്‍ത്തങ്ങളുണ്ട്. അത്തരമൊരു ചരിത്രമുഹൂര്‍ത്തമായിരുന്നു ശിവരാമന്‍. വാഗ്‌ദേവതയ്ക്കു കീഴ്പ്പെടാത്ത, വ്യവച്ഛേദനങ്ങള്‍ക്കു നിന്നുതരാത്ത ലാവണ്യാനുഭൂതികളുടെ വസന്തോല്‍സവമായിരുന്നു ശിവരാമന്‍. ഖേദാഹ്ലാദങ്ങളുടെ പിരിമുറുകിയ ജീവിതത്തെ മുഴുവന്‍ പ്രസ്തരിക്കാന്‍ തന്റെ സൗന്ദര്യബോധമൊന്നാകെ അരങ്ങില്‍ ധൂര്‍ത്തടിച്ചവന്‍. ഇതളുകള്‍ അടര്‍ത്തിനോക്കിയാല്‍ പലയിടത്തും…

  • അശ്വതിതിരുനാളിന്റെ ആട്ടക്കഥാസാഹിത്യം

    ശ്രീകൃഷ്ണൻ എ. ആർ. June 17, 2013 ആട്ടക്കഥാസാഹിത്യം പൊതുവേ പിൻതുടരുന്ന ഒരു രചനാശൈലിയുണ്ട് – സാഹിത്യചമൽകാരത്തിന് വലിയ സ്ഥാനം നൽകാതെ അഭിനയത്തിനുള്ള വാചികതന്തു ആയിരിയ്ക്കുക  എന്ന നില. ഈ നിലയിൽ ഉറച്ചുനിന്നു കൊണ്ടുതന്നെ രംഗവിജയം നേടിയ കഥകൾ ധാരാളം; ഇതിൽ നിന്ന് വ്യത്യസ്തമായി സാഹിത്യമെന്ന നിലയിൽ തന്നെ ആസ്വാദ്യമാവുകയും ആ ആസ്വാദ്യതകൊണ്ട് രംഗവിജയത്തിന് കൂടുതൽ ദീപ്തി കൈവരിയ്ക്കുകയും ചെയ്ത കുറച്ചു രചനകളുമുണ്ട്.  ഈ രണ്ടു വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ അശ്വതിതിരുനാളിന്റെ ആട്ടക്കഥകളെ ഉൾപ്പെടുത്തുന്നത് അപൂർണ്ണവും അതിലളിതവുമായ…

  • |

    കലാമണ്ഡലം ഹൈദരാലി അനുസ്മരണം

    ഫാക്റ്റ് ജയദേവ വർമ്മ January 4, 2013 കഥകളിയില്‍ ഒരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഞാന്‍ 1973ലാണ്‌ പഠനവുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഫാക്റ്റ് കഥകളി വിദ്യാലയവുമായി അടുക്കുന്നത്. വേഷത്തിന്‌ കലാമണ്ഡലം കരുണാകരനാശാനും, കുടമാളൂരാശാനും.. പാട്ടിന്‌ ഹൈദരാലിയാശാനും എമ്പ്രാന്തിരിയാശാനും. ചെണ്ടക്ക് കേശവനാശാന്‍, മദ്ദളത്തിന്‌ ചാലക്കുടി നമ്പീശനാശാനും. കുടമാളൂരിന്‍റെ വിരമിയ്ക്കലില്‍ ഫാക്റ്റ് ഭാസ്കരനാശാനും. ആശാന്‍-ശിഷ്യന്‍ എന്ന ബന്ധത്തില്‍ ആറ്‌ കൊല്ലശേഷം അവിടെ നിന്നു പോന്നു എങ്കിലും എല്ലാവരുമായി നല്ലൊരു ബന്ധം ഉണ്ടായിരുന്നു. ജീവിതവൃത്തിയ്ക്കായി ഈശ്വരന്‍ തന്നൊരു തൊഴിലെന്ന…

മറുപടി രേഖപ്പെടുത്തുക