ഭസ്മീകരിക്കപ്പെടുന്ന കാട്ടാളൻ

ഹേമാമോദസമാ – 15

ഡോ. ഏവൂർ മോഹൻദാസ്

January 12, 2014 

നളചരിതം  രണ്ടാം  ദിവസം  കഥയുടെ  എട്ടാം  രംഗത്തിന്റെ അവസാനഭാഗത്ത് കാണുന്ന ദമയന്തിയുടെ വിചാരപദമാണ് ഇവിടെ പ്രതിപാദ്യവിഷയം. തന്നെ പെരുമ്പാമ്പിന്റെ വായിൽ നിന്നും രക്ഷപ്പെടുത്തിയ കാട്ടാളൻ പ്രണയാഭ്യർത്ഥനയുമായി പിറകെ കൂടിയപ്പോൾ ദമയന്തി ചിന്തിക്കുന്ന പദമാണ്,

അതിമൂഢനിവനോടെന്തനുസരിച്ചുരപ്പൂ
അത് കേട്ടിട്ടിവനുണ്ടോ അടങ്ങിപ്പോയിരിപ്പൂ
അബലേ! നിൻ വ്രതലോപോദ്യതൻ ഭസ്മീഭവിപ്പൂ എ-
ന്നമരേന്ദ്ര വരമുന്നൊണ്ടതിന്നുപകരിപ്പൂ

‘നിന്റെ പാതിവ്രത്യവൃതഭഞ്ജനം ചെയ്യാനൊരുമ്പെടുന്നവൻ ഭസ്മമായിപ്പോകട്ടെ’ എന്ന ഇന്ദ്രദേവവരം ദമയന്തി ഓർത്തതും കാട്ടാളൻ ഭസ്മമായി തീർന്നു (ശക്തിയായടിച്ച കാറ്റിൽ ആ ഭസ്മധൂളികൾ പറന്നു പോയി എന്നും പിന്നാലെ വരുന്ന ശ്ലോകത്തിൽ പറയുന്നുണ്ട്). പക്ഷെ ഇതിനു മുൻപായി ആട്ടക്കഥയിൽ ദേവേന്ദ്രൻ ദമയന്തിക്ക് ഇങ്ങനെയൊരു വരം കൊടുത്തിട്ടുള്ളതായി പറയുന്നില്ല. ദമയന്തീസ്വയംവരവേളയിൽ നളദമയന്തിമാരിൽ സന്തുഷ്ടരായി ദിക്പാലകന്മാർ നളനു കൊടുക്കുന്ന ചില വരങ്ങളെക്കുറിച്ചു മാത്രമേ ആട്ടക്കഥാസാഹിത്യത്തിൽ (ഒന്നാം ദിവസം) പരാമർശമുള്ളൂ. മൂലകഥയായ മഹാഭാരതം ‘നളോപാഖ്യാന’ത്തിലും നളനു മാത്രമേ ദിക്പാലകന്മാർ വരങ്ങൾ കൊടുക്കുന്നതായി കാണുന്നുള്ളൂ. അപ്പോൾ ആട്ടക്കഥയിൽ ഇങ്ങനെയൊരു വരത്തെക്കുറിച്ചുള്ള പരാമർശം എങ്ങിനെ ഉണ്ടായി? 

പ്രൊഫ. പന്മന രാമചന്ദ്രൻ നായരുടെ ‘നളചരിതം ആട്ടക്കഥ: കൈരളീ വ്യാഖ്യാനം’ എന്ന ഗ്രന്ഥത്തിൽ ഈ വിഷയം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ശ്രീഹർഷന്റെ ‘നൈഷധീയ ചരിത’ത്തിൽ ഇന്ദ്രദേവൻ ദമയന്തിക്കു ഇങ്ങനെയൊരു വരം കൊടുക്കുന്നുണ്ടെന്നും ശ്രീഹർഷനെ പിന്തുടർന്ന് ആട്ടക്കഥ രചിച്ച നളചരിത കവി ആട്ടക്കഥയിൽ ഇത് എഴുതി ചേർത്തിട്ടില്ലെന്ന് ഓർക്കാതെ മേലുദ്ധരിച്ച പദത്തിൽ അത് പറഞ്ഞുപോയതായിരിക്കാം എന്ന നിഗമനത്തിലുമാണ്‌ പ്രൊഫ. പന്മന എത്തിച്ചേർന്നിട്ടുള്ളത്. ഇതിനു സാധ്യത വളരെയുണ്ടുതാനും. തന്റെ കുലീനയായ നായികയെക്കൊണ്ട് തികച്ചും ന്യായമെന്ന് കരുതാൻ കഴിയാത്തതും എന്നാൽ ഇതിഹാസ കഥാപ്രകാരം അനിവാര്യവുമായ കാട്ടാളനാശം വരുത്തുവാൻ ഉണ്ണായി സാമർത്ഥ്യപൂർവ്വം അമരേന്ദ്രവരത്തെ ഉപയോഗിച്ചതായാണ് തോന്നുന്നത്. നാടകീയമായ ഈ രംഗത്തിലെ അതീവശ്രദ്ധ കാരണം, വരത്തെക്കുറിച്ചു മുൻപ് പരാമർശിച്ചിട്ടില്ല എന്ന കാര്യം അദ്ദേഹം വിട്ടുപോയതാകാം. അതല്ല, ഉണ്ണായി എഴുതിയ കഥയിൽ നിന്നും പിൽക്കാലത്ത് ഈ പരാമർശം എങ്ങിനെയോ ഒഴിവായിപ്പോയതാണോ?

ഇതിഹാസത്തിലെയും ആട്ടക്കഥയിലെയും ദമയന്തിയുടെയും കാട്ടാളന്റെയും പാത്രപ്രകൃതത്തിലേക്ക് ഒന്നു കണ്ണോടിക്കാം. ഇതിഹാസത്തിലെ കാട്ടാളൻ പ്രാകൃതനായ വനവാസിയാണ്.

‘അർദ്ധവസ്ത്രമുടുത്തു വൻകടികൊങ്കകളേന്തിയും   
സുകുമാരാനവദ്യാംഗം ചേർന്നിന്ദുമുഖമാർന്നുമേ
ആരാളപക്ഷ്മാക്ഷികളോടൊത്തും നന്മൊഴി തൂകിയും’  

നിന്ന ദമയന്തിയെ കണ്ടു ‘കാമദേവന്റെ പാട്ടിലായ ക്ഷുദ്രനപ്പാപി, അവളെ പൊത്തിപ്പിടിക്കാൻ’ ശ്രമിക്കുകയാണ് ചെയ്തത്. അവൻ ‘ദുഷ്ടനെന്നറിഞ്ഞു കടുരോഷം കൊണ്ടു ജ്വലിച്ച’ ദമയന്തി അവനെ ക്രോധപൂർവം ഇങ്ങനെ ശപിക്കുകയും ചെയ്തു.

‘നളനെ വിട്ടന്ന്യനെ ഞാനുള്ളിലോർക്കായ്കിലിപ്പോഴേ
ഈ ക്ഷുദ്രനായീടും വേടൻ ചത്തു വീണീടവേണമേ!’  

ഇങ്ങനെ ശപിച്ചയുടൻ ആ

‘മൃഗജീവനൻ ചത്തുവീണു നിലത്തഗ്നിയെരിച്ച തരുപോലവേ’.

‘തന്റെ പാതിവൃത്യശക്തിയിൽ കാട്ടാളൻ നശിക്കേണമേ’ എന്ന് ദമയന്തി പ്രാർഥിച്ചെന്നല്ലാതെ ദേവേന്ദ്രവരത്തിന്റെ കാര്യമൊന്നും ഇവിടെ പറയുന്നില്ല. അതുപോലെ കാട്ടാളൻ ‘അഗ്നിയെരിച്ച തരുപോലവേ ചത്തു വീണു’ എന്നല്ലാതെ ഭസ്മമായി കാറ്റിൽ പറന്നുപോയി എന്നും ഇതിഹാസത്തിൽ പറയുന്നില്ല. ഇതിഹാസത്തിലെ ക്ഷുദ്രനായ കാട്ടാളന്റെ സ്വഭാവത്തിന് ചേർന്ന കാർക്കശ്യമായ പെരുമാറ്റം തന്നെയാണ് പതിവൃതയായ ദമയന്തിയുടെ ഭാഗത്ത് നിന്നും ഉണ്ടായതും.

ഇതിഹാസത്തിലെ കാട്ടാളനിൽ നിന്നും ആട്ടക്കഥയിലെ കാട്ടാളൻ വളരെ വ്യത്യസ്തനാണ്. ആട്ടക്കഥയിലെ കാട്ടാളൻ സംസ്കാരചിത്തനും സ്നേഹമുള്ളവനും ആണ്. കൊടും കാടിന്റെ ഏകാന്തതയിൽ കണ്ട ‘ആകൃതി കണ്ടാൽ അതിരംഭേയം’ ആയിട്ടുള്ള ദമയന്തിയെ അയാൾ കടന്നാക്രമിക്കാൻ ശ്രമിച്ചില്ലെന്നു മാത്രമല്ല, ‘ചോർച്ച കൂടാതെ കെട്ടിച്ചുമരും വച്ചൊരു വീട്ടിലേക്കു വാഴ്ചക്കായി’ സ്നേഹപൂർവ്വം ക്ഷണിക്കുക മാത്രമാണ് ചെയ്തത്. ‘മഹിത ഗുണങ്ങൾ തിങ്ങി വിളങ്ങിയഭംഗുര ഭംഗി വിളങ്ങി’ നില്ക്കുന്ന ആ സൌന്ദര്യധാമത്തെ കാടിന്റെ വിജനതയിൽ കണ്ടപ്പോൾ പുരുഷപ്രകൃതമായ ഒരഭിനിവേശം തോന്നി, ‘പങ്കജബാണനൊരു പകയായ്‌ ചമഞ്ഞിതെന്നിൽ, എങ്ങനെയെല്ലാമവനെയ്യുന്നിതെന്നെ വെൽവാൻ’ എന്നുള്ള പീഡിതാവസ്ഥയിൽ താൻ കണ്ട ‘മനോരാജ്യങ്ങളുടെ’ സഫലീകരണത്തിനായി തന്റെ ഇംഗിതത്തിനു ദയാപൂർവ്വം വഴങ്ങി ‘വനസുഖങ്ങൾ’ ആസ്വദിച്ചു തന്റെ കൂടെ കഴിയാൻ ദമയന്തിയോട് അപേക്ഷിക്കുക മാത്രമാണ് കാട്ടാളൻ ചെയ്യുന്നത്. കണ്ട മാത്രയിൽ കടിച്ചു കീറാൻ കഴിയുമായിരുന്ന നിസ്സഹായയായ ഒരു ഇരയോട്‌ സംസ്കാരപൂർവ്വം തന്റെ പ്രിയതമയാകാൻ അപേക്ഷിക്കുന്ന മാന്യനാണ് നളചരിതം ആട്ടക്കഥയിലെ കാട്ടാളൻ. പേരു കാട്ടാളൻ എന്നാണെങ്കിലും ഈ സംസ്കാരചിത്തനിൽ കാട്ടാളത്തം ഒട്ടും തന്നെയില്ല എന്നതാണ് സത്യം. അങ്ങിനെയൊരാൾ പ്രേമാഭ്യർത്ഥനയുമായി പിറകെ കൂടിയാൽ അതൊരു വലിയ ‘വൃതലോപോദ്യമ’മായി പറയാൻ കഴിയുമോ? കഥയുടെ പോക്കിന് കാട്ടാളന്റെ മരണം അനിവാര്യം ആണെങ്കിലും തന്റെ രക്ഷകനും മാന്യനുമായ കാട്ടാളനെ, കുലീനയായ ദമയന്തി ഇങ്ങനെയൊരു കാര്യത്തിന്റെ പേരിൽ നശിപ്പിച്ചു ഭസ്മമാക്കുന്നത് മാന്യമായ ഒരു പ്രവൃത്തിയായിരിക്കുമോ? ഇല്ല. ഇവിടെ ഉണ്ണായി ഇലക്കും മുള്ളിനും കേടില്ലാത്തവിധത്തിൽ അമരേന്ദ്രവരം കൊണ്ട് ഇക്കാര്യം നിഷ്പ്രയാസം സാധിച്ചെടുക്കുകയാണ്. നളനെയല്ലാതെ മറ്റൊരുവനെക്കുറിച്ചു ചിന്തിക്കാൻ പോലും കഴിയാത്ത ദമയന്തി തന്റെ നിസ്സഹായാവസ്ഥയിൽ തനിക്കു ലഭിച്ചിരുന്ന അമരേന്ദ്രവരം തന്റെ രക്ഷക്ക് എത്തുമോ എന്നൊന്ന് മനസ്സിൽ ഓർത്തതേയുള്ളൂ, അല്ലാതെ കാട്ടാളനെ ശപിച്ചില്ല. ആ പതിവൃതയുടെ മന:ക്ലേശം മനസ്സിലാക്കി ദേവന്മാർ തന്നെ ഇടപെട്ടു അവളെ ആ കഷ്ട്ടസ്ഥിയിൽനിന്നും രക്ഷപെടുത്തുകയായിരുന്നു. തന്റെ കുലീനയായ നായികയുടെ ഇമേജിന് അല്പ്പം പോലും കോട്ടം വരുത്താതെ, എന്നാൽ കഥകളിക്കനുഗുണമായ നാടകീയതക്ക് അല്പ്പവും കുറവും ഉണ്ടാകാതെ  അതിവിദഗ്ദമായാണ് ഉണ്ണായി ഈ രംഗം കൈകാര്യം ചെയ്തിരിക്കുന്നത്. പാത്രപ്രകൃതത്തെ മുറുകെ പിടിച്ചുകൊണ്ടു കഥാപാത്രങ്ങളുടെ സൂക്ഷ്മ പ്രകൃതങ്ങൾ പോലും അനിതരസാധാരണമായ വൈഭവത്തോടെ അനുവാചക മനസ്സുകളിലേക്ക് സംക്രമിപ്പിക്കാൻ ഉണ്ണായി കാണിക്കുന്ന വൈഭവം വർണ്ണനാതീതം തന്നെയാണ്. നളചരിതസാഹിത്യം മറ്റ് ആട്ടക്കഥാ സാഹിത്യങ്ങളിൽ നിന്നും ഉയർന്നു നിൽക്കുന്നതിന്റെ കാരണങ്ങളിൽ ഒന്ന് രചനാശൈലിയുടെ ഈ സൂക്ഷ്മസ്വഭാവം തന്നെയാണ്.

നളചരിത കവി ഉദ്ദേശിച്ചിട്ടുള്ള ഔചിത്യബോധത്തോടെയാണോ കലാകാരന്മാർ അരങ്ങിൽ ഈ രംഗം അവതരിപ്പിക്കുന്നത്‌? കോമാളി മുതൽ തനി കാട്ടാളൻ വരെ ആയിട്ടുള്ള  കാട്ടാളൻമാരെ അരങ്ങുകളിൽ കണ്ടിട്ടുണ്ട്. പാത്രപരമായി ഈ ആട്ടരീതികൾ ശരിയാണെന്ന് പറയാൻ കഴിയില്ല. നളചരിതത്തിലെ കാട്ടാളൻ സംസ്കാരചിത്തനും റൊമാന്റിക്കും സൗന്ദര്യാരാധകനും രസികനും അൽപ്പസ്വൽപ്പം നർമ്മപ്രിയനുമായിരിക്കണം. ആട്ടക്കഥാസാഹിത്യം ആവശ്യപ്പെടുന്നത് അങ്ങിനെയൊരു പാത്രാവിഷ്ക്കാരമാണ്. അതിരുവിടുന്ന അശ്ലീല ചുവയുള്ള അഭിനയം നളചരിതത്തിലെ  കാട്ടാളന് ചേരില്ല, എന്നാൽ ഇതിഹാസത്തിലെ കാട്ടാളന് ചേരുകയും ചെയ്യും. കുറച്ചു നാൾ മുൻപ് ഒരു കഥകളി ആസ്വാദകൻ നെറ്റിലെഴുതി, ” ദമയന്തിയുടെ ചിന്ത ഹേതുവായി, അമരേന്ദ്രവരപ്രഭാവത്താൽ കാട്ടാളൻ ഭസ്മീകരിക്കപ്പെട്ടു. കാട്ടാളൻ ഭസ്മമാകുന്നതു കണ്ടതായി ദമയന്തി നടിച്ചില്ല. ദമയന്തിയായി വേഷമിട്ട കലാകാരൻ തന്റെ ഭാഗം നന്നായി കൈകാര്യം ചെയ്തു”. എന്നാൽ ഇത് ശരിയായ ആട്ടരീതിയല്ലെന്നു പറയേണ്ടിയിരിക്കുന്നു. തന്റെ പ്രാണനെ രക്ഷിച്ച കാട്ടാളനോട് കുലീനയായ ദമയന്തിക്ക് ഒരു വെറുപ്പും വിദ്വേഷവും പാടില്ല. ഭർത്താവും രാജ്യവും നഷ്ടപ്പെട്ടു ഹതാശയായി നില്ക്കുന്ന അവൾ, കാട്ടാളന്റെ പ്രേമാഭ്യർത്ഥനകളിലും മറ്റു ചേഷ്ടകളിലും മനംനൊന്തു അയാളെ എങ്ങിനെയെങ്കിലും ഒഴിവാക്കിക്കിട്ടാനായി ചിന്തിച്ച ഒരു ചിന്തയെ ആകാവൂ ആ വിചാര പദം. അമരേന്ദ്രവരപ്രഭാവത്താലാണെങ്കിലും കാട്ടാളന്റെ ജീവനാശത്തിനു താൻ കാരണക്കാരിയായതോർത്തു തെല്ലു ദുഖിച്ചു കാട്ടാളനോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നവളാകണം ഉണ്ണായിയുടെ ദമയന്തി. ഇതിനു ദമയന്തി നടൻ വലിയ അഭിനയ പ്രകടനമൊന്നും നടത്തേണ്ടതില്ല, മുഖത്തു ഈ വികാരങ്ങളൊക്കെ ഒന്നു പ്രതിഫലിച്ചാൽ മതിയാകും. ഈ രംഗം മനസ്സിലാക്കി അഭിനയിച്ചിരുന്ന പ്രഗൽഭ നടൻമാർ ചെയ്തിരുന്നതും ഇങ്ങനെയായിരുന്നിരിക്കണം.

Similar Posts

  • |

    കഥകളി മോരിലെ വെണ്ണ : ശ്രീ.കലാമണ്ഡലം കൃഷ്ണൻ നായ‍‍ർ

    Mohandas April 11, 2014  ‘മോരിലെ  വെണ്ണ പോലെ നീ എന്നും കഥകളിയുടെ മുകളിൽ തന്നെ കിടക്കും’ എന്ന തന്റെ ആദ്യഗുരുനാഥന്റെ ആശീർവാദം നേടി അത് അക്ഷരാർഥത്തിൽ സാർഥകമാക്കി വിശ്വകലാരംഗം വിട്ടൊഴിഞ്ഞ അനുഗ്രഹീത കലാകാരനാണ്  ശ്രീ. കലാമണ്ഡലം കൃഷ്ണൻ  നായർ.  കഥകളിയെന്ന കലാസൌകുമാര്യത്തിന്റെ സർവാതിശായിയായ എല്ലാ സാങ്കേതിക-ലാവണ്യ ഭംഗികളിലേക്കും ഒരു  യാഗാശ്വത്തെപ്പോലെ കടന്നുചെല്ലുകയും തന്റെ അനിതരസാധാരണമായ സർഗ്ഗപ്രതിഭ കൊണ്ട് കണ്ടതെല്ലാം വെട്ടിപ്പിടിച്ചു തന്റേതാക്കി വിജശ്രീലാളിതനായി കഥകളി അരങ്ങു വാഴുകയും ചെയ്ത  അനശ്വര കലാചക്രവർത്തിയായിരുന്നു കലാമണ്ഡലം എന്ന ഓമനപ്പേരിൽ…

  • കീഴ്പ്പടം അഷ്ടകലാശം – ഒരു വിശകലനം

    ഡോ. സദനം കെ. ഹരികുമാരൻ July 27, 2012 കാലകേയ വധത്തില്‍ “സുകൃതികളില്‍ മുന്‍പനായി വന്നേന്‍ ദേവി“ എന്നു ഇന്ദ്രാണിയോടു പറയുന്ന  സന്ദര്‍ഭത്തില്‍ ആനന്ദാതിരേകത്തിന്റെ പ്രതീകമെന്നോണം അര്‍ജ്ജുനന്‍ അഷ്ട കലാശമെന്നു പറഞ്ഞ് വടക്കന്‍ ദിക്കുകളില്‍ നാലുകലാശം മാത്രം എടുക്കുന്നതിലെ യുക്തിയെ തെക്കുള്ള ചില കഥകളി നിരൂപകര്‍ ചോദ്യം ചെയ്തപ്പോള്‍ കുഞ്ചുനായരാശാനും കുമാരനാശാനും ചേര്‍ന്ന് അതിന് ഒരു ബദല്‍ സംവിധാനം വേണമെന്ന് ചര്‍ച്ച ചെയ്യുകയുണ്ടായത്രേ. കുമാരനാശാന്‍ അത് അനുസ്യൂതം തുടരുകയും കുഞ്ചു‍ നായരാശാന്‍ അത് ഉപേക്ഷിക്കുകയും ചെയ്തത്രേ. എന്നാല്‍…

  • |

    ശിവരാമഭൂമികൾ ഉണ്ടാകുന്നത്

    ശ്രീചിത്രൻ എം ജെ July 24, 2011 ഒരു പൂവിന്റെ നിറം പറയാം. ശാസ്ത്രനാമം പറയാം. ഏതു സസ്യവര്‍ഗ്ഗത്തില്‍ നിന്നുല്‍ഭവിച്ചു എന്നു പറയാം. അങ്ങനെ പലതും പറയാം. ആ പൂവിന്റെ സൗന്ദര്യമെന്ത് എന്നു ചോദിച്ചാലോ?മുന്‍ ചൊന്നവയെപ്പോലെ ഒരുത്തരമുണ്ടാവില്ല. എല്ലാ അറിവുകളും വന്ധ്യമാകുന്ന ഇത്തരം ചില മുഹൂര്‍ത്തങ്ങളുണ്ട്. അത്തരമൊരു ചരിത്രമുഹൂര്‍ത്തമായിരുന്നു ശിവരാമന്‍. വാഗ്‌ദേവതയ്ക്കു കീഴ്പ്പെടാത്ത, വ്യവച്ഛേദനങ്ങള്‍ക്കു നിന്നുതരാത്ത ലാവണ്യാനുഭൂതികളുടെ വസന്തോല്‍സവമായിരുന്നു ശിവരാമന്‍. ഖേദാഹ്ലാദങ്ങളുടെ പിരിമുറുകിയ ജീവിതത്തെ മുഴുവന്‍ പ്രസ്തരിക്കാന്‍ തന്റെ സൗന്ദര്യബോധമൊന്നാകെ അരങ്ങില്‍ ധൂര്‍ത്തടിച്ചവന്‍. ഇതളുകള്‍ അടര്‍ത്തിനോക്കിയാല്‍ പലയിടത്തും…

  • |

    കലാമണ്ഡലം വാസുപ്പിഷാരൊടിക്കൊപ്പം

    ശ്രീചിത്രൻ എം. ജെ. April 24, 2011  കളിയരങ്ങിന്റെ ധൈഷണികതാവഴിയെന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന വാഴേങ്കടകുഞ്ചുനായർ ശിഷ്യപരമ്പരയിലെ ബലിഷ്ഠസാനിദ്ധ്യമാണ് കലാമണ്ഡലം വാസുപ്പിഷാരടി. ഒരു സാധാരണ കഥകളിനടനെന്നതിലപ്പുറം, തന്റെ ഗുരുനാഥനേപ്പോലെ, കലാമർമ്മജ്ഞനും നിരീക്ഷകനും പണ്ഡിതനുമായ വാസുവാശാന്റെ സ്വത്വം ഈ അഭിമുഖത്തിൽ ദർശിക്കാം. ഇനിയും എണ്ണിയാലൊടുങ്ങാത്ത അരങ്ങുകളിൽ ജ്വലിച്ചുയരുന്ന രംഗശോഭയായി വാസുവാശാനെ കാണാനാകുമെന്ന ശുഭാപ്തിവിശ്വാസത്തോടെ, അഭിമുഖത്തിലേക്ക്: :}ബാല്യകാലം,കഥകളിയിലെത്തിയതിനെപ്പറ്റി…..വാസുപ്പിഷാരടി:എന്റെ കുട്ടിക്കാലമൊക്കെ ധാരാളം കഥകളികൾ നാട്ടിലുള്ള കാലമാണ്.അമ്മയും അച്ഛനും ഏട്ടനുമൊക്കെ തൃപ്പലമുണ്ടയിലും,പച്ചായിലും,കല്ലേക്കുളങ്ങരയിലുമൊക്കെ നടക്കുന്ന കളികൾക്കു പോകും.കൂടെ ഞാനും.അന്നേ മനസ്സിലുദിച്ച മോഹമാണ്,കഥകളി പഠിക്കണം എന്ന്.ആരോടാണ് അതുപറയേണ്ടത്…

  • മത്തവിലാസം കഥകളി

    സുരേഷ് കുമാർ ഇ.ബി/രേണുക വര്‍മ്മ/മോഹന്‍ കുമാര്‍ പി. Monday, October 8, 2012 മഹേന്ദ്രവര്‍മന്‍ എന്ന പല്ലവ രാജാവ്‌ എഴാം നൂറ്റാണ്ടില്‍ രചിച്ച മത്തവിലാസം പ്രഹസനം ആധാരമാക്കി സജനിവ് (ചങ്ങനാശ്ശേരിക്കടുത്ത് ഇത്തിത്താനം സ്വദേശി) രചിച്ച മത്തവിലാസം കഥയുടെ ആദ്യഅവതരണം ആണ് ഈ കഴിഞ്ഞ ആറാം തീയതി വ്യാഴാഴ്ച (06-09-2012) തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ നടന്നത്. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ആട്ടവും, പത്തിയൂര്‍ ശങ്കരന്‍കുട്ടി പാട്ടും ചിട്ടപ്പെടുത്തി. പീശപ്പള്ളി രാജീവന്‍ (ബ്രഹ്മചാരി), കലാ. ഷണ്മുഖന്‍(സത്യസോമന്‍), കലാ. രാമചന്ദ്രന്‍…

  • നളചരിതത്തിലെ പുഷ്ക്കരൻ

    ഹേമാമോദസമാ – 14 ഡോ. ഏവൂർ മോഹൻദാസ് November 14, 2013  നളനും ദമയന്തിയും ഹംസവും കഴിഞ്ഞാൽ പിന്നെ പ്രാധാന്യമുള്ള നളചരിതകഥാപാത്രമാണ് പുഷ്ക്കരൻ. പുഷ്ക്കരന്റെ പാത്രസ്വഭാവത്തെയും അരങ്ങവതരണരീതികളെയും പഠനവിധേയമാക്കയാണീ ലേഖനത്തിൽ. ആദ്യമായി മഹാഭാരതം ‘നളോപഖ്യാന’ത്തിൽ പുഷ്ക്കരനെ എങ്ങിനെ അവതരിപ്പിച്ചിരിക്കുന്നു എന്നു നോക്കാം. നളോപാഖ്യാനം 58 -)o അദ്ധ്യായം (കലിദേവസംവാദം): ‘വാനോർമദ്ധ്യേ മാനവനെ ഭർത്താവായവൾ വേട്ടതിൽ അവൾക്കു (ദമയന്തിക്ക്) വലുതാം ശിക്ഷ കൊടുക്കേണ്ടതു ഞായമാം’  എന്ന് ചിന്തിച്ച കലി ‘ഭൈമിയൊത്തു നളൻ സുഖിക്കൊല’ എന്നു  മനസ്സിൽ  ഉറപ്പിച്ചു  ‘നീയും…

മറുപടി രേഖപ്പെടുത്തുക