മറക്കാനാവാത്ത കൃഷ്ണൻ നായരാശാൻ

തിരുവല്ല ഗോപിക്കുട്ടൻ നായർ

April 11, 2014 

നീലമ്പേരൂർ കുട്ടപ്പപ്പണിക്കരാശാനൊപ്പം പാട്ട് പാടിക്കൊണ്ടിരിക്കുന്ന കാലത്താണ് കൃഷ്ണൻ നായരാശാനെ ആദ്യമായി കാണുന്നത്.  എനിക്കന്നു ഏതാണ്ട് ഇരുപതു വയസ്സ് പ്രായം. കുറിച്ചി കുഞ്ഞൻ പനിക്കരാശാൻ അതിനു കുറച്ചുകാലം മുൻപ് തന്നെ കൃഷ്ണൻ നായരാശാനെ തെക്കൻ അരങ്ങുകളിലേക്ക് കൊണ്ടുവന്നിരുന്നു. അതിനുശേഷം ആശാന്റെ പല വേഷങ്ങൾക്കും  കുട്ടപ്പപ്പണിക്കരാശാനും തകഴി കുട്ടൻപിള്ള ആശാനും ഒപ്പം  പാടാൻ എനിക്കവസരമുണ്ടായി. വലിയ കലാകാരനാനെന്നറിയാമായിരുന്നതിനാൽ പാടുമ്പോൾ ആദ്യമൊക്കെ ഉള്ളിൽ പേടി തോന്നിയിരുന്നു. അദ്ദേഹത്തിൻറെ സ്നേഹപൂർവമായ പെരുമാറ്റം കാരണം കാലക്രമേണ പേടിയെല്ലാം മാറി അദ്ദേഹത്തിനു വളരെ ഇഷ്ട്ടപ്പെട്ട ഒരു പാട്ടുകാരനായി എനിക്ക് പിൽക്കാലത്തു മാറാൻ കഴിഞ്ഞു. അതെന്റെ മഹാഭാഗ്യം.

ഇക്കാലത്താണ് അവിചാരിതമായി ഞാനും ആശാനും തമ്മിൽ ഇടയാൻ ഒരു കാരണമുണ്ടായത്. അമ്പലപ്പുഴ ക്ഷേത്രത്തിലെ കളിസ്ഥലത്തു വെച്ചാണ്‌ സംഭവം നടന്നത്. ഇതിനു കുറെ നാൾ മുൻപ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ വച്ചു ആശാന്റെ നളചരിതം രണ്ടാം ദിവസത്തിലെ നളനു ‘കുവലയ വിലോചനേ’ അടന്ത 56 അക്ഷരകാലത്തിൽ ഞാൻ പാടിയിരുന്നു. ഞാൻ പാടിയതു വല്ലാതെ പതിഞ്ഞു പോയി എന്ന്‌ ആശാൻ  കുട്ടൻപിള്ള ആശാനോട് പരാതിയും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അമ്പലപ്പുഴ കളി നടക്കുന്നത്. ഈ കളിക്ക് രണ്ടു ദിവസം മുൻപ് ആശാന് ഒരു കത്തു കിട്ടിയത്രേ! ‘താനൊരു വലിയ കഥകളിക്കാരൻ ആണെന്നുള്ള അഹംഭാവം കാണും. പക്ഷെ ഞങ്ങടെ തിരുവല്ല ഗോപിയുടെ പാട്ടിനു ആടാൻ തനിക്കു കഴിയുമോ? പദം പതിഞ്ഞു പോയി എന്ന് പറഞ്ഞു നടക്കയല്ല വേണ്ടത്, അതിനൊത്ത് ആടാൻ കഴിവു  കാണിക്കയാണ് വേണ്ടത്”…….. ഇങ്ങിനെപോയി കത്തിലെ വരികൾ. ഇതൊന്നും അറിയാതെ ഞാൻ അമ്പലപ്പുഴ കളിദിവസം അണിയറയിലേക്ക് കയറി ചെന്നു. തേച്ചു കൊണ്ടിരുന്ന ആശാൻ എന്നെക്കണ്ടതും തേപ്പു നിർത്തി കൈകൂപ്പി വണങ്ങിക്കൊണ്ടു പറഞ്ഞു ”ഓ, ഗോപിക്കുട്ടനാശാൻ വന്നാട്ടെ. ഈയുള്ളവനൊന്നും അങ്ങയെപ്പോലെ മഹാരഥനായ ഒരു ഭാഗവതർക്കൊപ്പം കളിക്കാനുള്ള കഴിവൊന്നും ഇല്ലേ? അരങ്ങത്തു വല്ല തെറ്റും പറ്റിയാൽ ദയവായി ക്ഷമിക്കണേ ……….”. എനിക്കൊന്നും പിടി കിട്ടിയില്ല. ഞാൻ വളരെയധികം സ്നേഹിക്കയും ബഹുമാനിക്കയും ചെയ്യന്ന ആശാൻ ഇങ്ങനെയൊക്കെ മറ്റുള്ളവരുടെ മുൻപിൽ വച്ചു പറയുന്നത് കേട്ടു വല്ലാതെ വിഷമിച്ചു. കളിക്ക് പോകുന്നതിനു മുൻപ് പള്ളിപ്പും ആശാൻ എന്നോടു പറഞ്ഞു ” എന്തോ വലിയ  തെറ്റിദ്ധാരണ ഉണ്ട്‌ അദ്ദേഹത്തിന്. അതെല്ലാം ഇന്ന് അരങ്ങത്തു പ്രതിഫലിക്കും. നീ സൂക്ഷിച്ചു കണ്ടു നിന്നോണം”.

ഹരിശ്ചന്ദ്രചരിതമാണ് കഥ. കളി തുടങ്ങി. സൂചിയിട്ടാൽ നിലത്തു വീഴാത്ത വിധം കാണികൾ  മുൻപിൽ. ഞാൻ “ചിത്രമിദം വചനം” എന്ന് പാടും; ആശാൻ മുദ്ര കാണിച്ച്, ദേഷ്യത്തോടെ ബഞ്ച് വലിച്ചു നീക്കി എന്നെ തിരിഞ്ഞു നോക്കും. പിന്നെയും ഞാൻ പാടും, അദ്ദേഹം അത് തന്നെ ചെയ്യും. ഇത് തന്നെ പല പ്രാവശ്യം തുടർന്നപ്പോൾ പ്രേക്ഷകരിൽ ആശയക്കുഴപ്പമായി. എന്തോ പന്തികേടുണ്ടെന്നു മനസ്സിലാക്കി അവർ തമ്മിൽ തമ്മിൽ കുശുകുശുക്കാൻ തുടങ്ങി. അടുത്ത പ്രാവശ്യം എന്റെ നേരെ തിരിഞ്ഞപ്പോൾ ” എന്റെ മുഖത്തോട്ടല്ല, അരങ്ങത്തോട്ടു നോക്കി ആട്‌, അവിടാ ജനം  ഇരിക്കുന്നേ” എന്ന് ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ആശാന് എന്റെ വികാരം മനസ്സിലായി. പിന്നീടു കളി ഭംഗിയായി നടന്നു. കളി കഴിഞ്ഞു എന്നോടൊന്നും മിണ്ടാതെ ആശാൻ അണിയറയിലേക്കും പോയി.

കളി കഴിഞ്ഞാൽ കുളിയും തേവാരവും പൂജയും ആശാന് നിർബന്ധമാണ്. ഇതെല്ലാം കഴിഞ്ഞ് ക്ഷേത്ര ദർശനവും നടത്തി ആശാൻ ദേവസ്വം ഓഫീസിൽ വരുമ്പോൾ ഞാൻ അവിടെ നിൽപ്പുണ്ട്. എന്നെ ഒന്നു  തുറിച്ചു നോക്കിയിട്ട് അടുത്തു വന്ന് കയ്യിലിരുന്ന ചന്ദനം എടുത്ത് എന്റെ നെറ്റിയിൽ തൊടുവിച്ചു. എന്നിട്ട് ദേവസ്വക്കാരനോട് ഒരു രണ്ടു വാക്കും, “അൽപ്പം ശുണ്ടി കൂടുതൽ ഉണ്ടെന്നേയുള്ളൂ, ആൾ മിടുക്കനാ”.  എനിക്ക് വല്ലാത്ത സമാധാനവും സന്തോഷവും തോന്നി. ഇതിനുള്ളിൽ കത്തിന്റെ വിവരവും മറ്റും എനിക്ക് കിട്ടിയിരുന്നു. പക്ഷെ അത് ആര് എഴുതിയതാണെന്ന്  മനസ്സിലായും ഇല്ല.

ഞാൻ വീട്ടിൽ  തിരികെ എത്തിയ ശേഷം  ആശാന് ഒരു കത്തെഴുതി. “ആരോ എഴുതിയ കത്തിന്റെ പേരിൽ  അങ്ങെന്നെ  തെറ്റിദ്ധരിച്ചിരിക്കയാണ്. ഞാൻ ദൈവത്തെപ്പോലെ കരുതുന്ന ഗുരുസ്ഥാനീയനായ അങ്ങയെപ്പോലൊരു മഹാനുഭാവനോടു ഞാൻ ഇങ്ങിനെ ചെയ്യുമെന്നു കരുതുന്നുണ്ടോ?  ഞാനല്ല അത് ചെയ്തത്. അങ്ങെന്നെ വിശ്വസിക്കണം. അമ്പലപ്പുഴ വച്ചു നടന്ന സംഭവത്തിൽ ഞാൻ അങ്ങയോടു ക്ഷമ ചോദിക്കുന്നു”.  

എന്റെ കത്തു  കിട്ടിയ ശേഷം അദ്ദേഹം രണ്ടു കത്തിലെയും കൈപ്പട ഒത്തുനോക്കിയപ്പോൾ ആ കത്തെഴുതിയ ആൾ ഞാനല്ലെന്നു മനസ്സിലായി. പിന്നീടുള്ള അന്വേഷണങ്ങളിൽ ആ കത്തിന്റെ ചുരുൾ അഴിഞ്ഞു വന്നു. തന്നെ ‘പൂതന കൃഷ്ണൻ’ എന്നു വിളിച്ചു കളിയാക്കി എന്നാരോപിച്ച്  ആശാൻ, പൊതുവാളാശാനുമായി ഇടഞ്ഞു നിൽക്കുന്ന കാലമായിരുന്നു അത്. പൊതുവാളാണ് ചെണ്ടക്കെങ്കിൽ തന്നെ കളിക്ക് വിളിക്കരുത്‌ എന്ന് ആശാൻ പറഞ്ഞിരുന്ന കാലം. പൊതുവാളാശാൻറെ ശിഷ്യനായ ഒരു തെക്കൻ മേള വിദഗ്ദന് ഇതിൽ കൃഷ്ണൻ നായരാശാനോടു നീരസം തോന്നി, അദ്ദേഹത്തെ ഒന്ന് ചെറുതാക്കാനായി  ചെയ്ത ചെയ്തിയായിരുന്നത്രേ ആ കത്ത്. ഞാൻ പതിഞ്ഞ പദം  പാടിയ വിഷയം അറിയാമായിരുന്ന മേളക്കാരൻ അത് ഭംഗിയായി പ്രയോജനപ്പെടുത്തുകയായിരുന്നു!  

വിവരങ്ങളെല്ലാം ബോധ്യപ്പെട്ടു കഴിഞ്ഞപ്പോൾ ആശാന്  എന്നോടുള്ള വിരൊധമെല്ലാം മാറി, നേരത്തെ  ഉണ്ടായിരുന്നതിലും കൂടുതൽ അടുപ്പമായി ഞങ്ങൾ തമ്മിൽ. പല സ്ഥലങ്ങളിലും ഞാൻ മതി പാട്ടിനെന്നു പറയാൻ തുടങ്ങി. പലപ്പോഴും ‘പാട്ടിനവൻ മതി, അവനാണെങ്കിൽ എല്ലാം ഭംഗിയാവും. ആനക്ക് ആനയുടെ വലിപ്പം അറിയില്ല’ തുടങ്ങിയ  അഭിപ്രായങ്ങൾ എന്നെക്കുറിച്ച് ആ മഹാനുഭാവൻ നടത്തിയിട്ടുള്ളത് ഞാൻ അറിഞ്ഞിരുന്നു. എന്നോടുള്ള ആ വാത്സല്യവും കൃപയും കൊണ്ടാകാം, അദ്ദേഹത്തിൻറെ അവസാന അരങ്ങിനും (തിരുവന്തപുരത്ത്-ഹരിശ്ചന്ദ്രചരിതം) പാടാൻ എനിക്കു ഭാഗ്യമുണ്ടായത്‌.

കഥകളിക്കുവേണ്ടി ബ്രഹ്മാവു സൃഷ്ടിച്ച ഏക നടൻ കൃഷ്ണൻ നായർ ആശാനായിരുന്നു എന്നാണെന്റെ ഉറച്ച വിശ്വാസം. ആ മഹാനുഭാവന്റെ സ്മരണക്കു മുൻപിൽ എന്റെ ശതകോടി പ്രണാമങ്ങൾ. 

Similar Posts

  • കോട്ടക്കല്‍ ശിവരാമന് ശ്രദ്ധാഞ്ജലി

    സദനം ഭാസി July 20, 2011 കോട്ടക്കല്‍ ശിവരാമന്‍ എന്ന കലാകാരനെ ഞാന്‍ എന്നും ഓര്‍ക്കുന്നത് എന്നെ കഥകളിരംഗത്തേയ്ക്കു കൊണ്ടുവന്ന ആള്‍ എന്ന നിലയ്ക്കാണ്. പത്താം ക്ലാസ് കഴിഞ്ഞ് കഥകളി പഠിയ്ക്കണം എന്ന മോഹവുമായി പല ശ്രമങ്ങളും നടത്തി നോക്കി. വീട്ടുകാര്‍ക്കടക്കം ആര്‍ക്കും ഞാനൊരു കഥകളിക്കാരനാവുന്നതില്‍ അന്നു യോജിപ്പുണ്ടായിരുന്നില്ല. സ്വയം ശ്രമിച്ച്, കലാമണ്ഡലത്തിലും കോട്ടക്കലും എല്ലാം കഥകളി വിദ്യാര്‍ത്ഥിയാവാന്‍ നോക്കി. ഒന്നും നടന്നില്ല. അങ്ങനെയിരിയ്ക്കുന്ന സമയത്താണ്, എന്റെ അച്ഛന്‍ വഴി ഒരകന്ന ബന്ധുകൂടി ആയ കോട്ടക്കല്‍ ശിവരാമനെ…

  • |

    ശിഷ്യന്‍റെ പ്രണാമം

    പാലനാട് ദിവാകരന്‍ March 3, 2013 കുറുപ്പാശാന്‍റെ സംഗീതമാര്‍ഗ്ഗങ്ങളെക്കുറിച്ച് പറയുമ്പോള്‍ അതിന്‍റെ അതുല്യതയും അനന്യതയും പ്രകീര്‍ത്തിക്കേണ്ടിവരുന്നു.  ശിഷ്യന്‍, ആരാധകന്‍, ആസ്വാദകന്‍ എന്നീ നിലകളില്‍ ബഹുമാനിതനാണ്‌, ആദരണീയനാണ്‌ എനിക്ക് കുറുപ്പാശാന്‍. ഈ നിലയ്ക്ക് അദ്ദേഹത്തിന്‍റെ പാട്ടിനെ വിലയിരുത്തി എഴുതുക അപരാധമാണ്‌. ശിഷ്യന്‍ ആശാനെ വിലയിരുത്താന്‍ പാടില്ല. ഇതൊരു നിരീക്ഷണം മാത്രമാണ്‌. ഒപ്പം പാടിയതിന്‍റെ, കേട്ടതിന്‍റെ അനുഭവവിചാരങ്ങള്‍ മാത്രം. ആരാധന കലര്‍ന്ന ആദരവോടേയാണ്‌ ആശാന്‍റെ പാട്ടുകളെ പറ്റി പറയുന്നത്. കുറുപ്പാശാന്‍ പാടുമ്പോള്‍ ഒട്ടും ബുദ്ധിമുട്ടുന്നില്ല. സംഗീതത്തിന്‍റെ ധര്‍മ്മം അനുസരിയ്ക്കുകയാണ്‌ ചെയ്യുന്നത്….

  • |

    ശങ്കരപ്രഭാവം

    ഓർമ്മകൾക്കൊരു കാറ്റോട്ടം – ഭാഗം 15 ശ്രീവത്സൻ തീയ്യാടി November 14, 2013 പുറപ്പാട് ആടിത്തീർത്ത് കൃഷ്ണവേഷങ്ങൾ പോയി. പൂർണത്രയീശക്ഷേത്രത്തിലെ നെടുങ്കൻ ഊട്ടുപുരയിൽ വീണ്ടും തിരശീലമറ. പാതിര പിന്നിട്ട നേരം; പൂഴിയിട്ടാൽ തറയിൽ വീഴാത്ത തിരക്ക്. കഥ തുടങ്ങുകയായി. നളചരിതം രണ്ടാം ദിവസം. ആദ്യ രംഗത്തിനുള്ള രാഗാലാപനം തുടങ്ങി. തൽക്കാലം ശങ്കിടിയേ പാടുന്നുള്ളൂ. എന്തോ, എന്റെ കൗമാരമനസ്സിന് ഒരൂർജം കിട്ടുന്നില്ല. സംഗീതം നന്ന്, അല്ലെന്നല്ല. മുമ്പ് പുറപ്പാടിന് പാടിയ ചെറുപ്പക്കാരേക്കാൾ എന്തുകൊണ്ടും മെച്ചം; പക്ഷെ ഒരു ഗുമ്മില്ല….

  • ശിവരാമസ്മരണ

    അംബുജാക്ഷൻ നായർ July 8, 2011 കഥകളി അരങ്ങുകളില്‍ താന്‍ ചെയ്യേണ്ടുന്ന  കഥാപാത്രത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു അവതരിപ്പിക്കുന്നതിലാണ് ശ്രീ. കോട്ടയ്ക്കല്‍ ശിവരാമന്‍ ശ്രദ്ധിച്ചിരുന്നത്.  അതുകൊണ്ട്‌  അദ്ദേഹം ചെയ്തിരുന്ന വേഷങ്ങളില്‍ കഥാപാത്രത്തെ  ഔചിത്യ ബോധത്തോടെ  അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.   കഥകളി ചിട്ടയുടെ സ്വാധീനം കൂടുതലൊന്നും അരങ്ങുകളില്‍ പ്രകടിപ്പിക്കുന്ന രീതി അദ്ദേഹത്തില്‍ ഉണ്ടായിരുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല. “കലാമണ്ഡലം” എന്ന സ്ഥാപനത്തിന്റെ പേരു  പറഞ്ഞാല്‍ കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാനെ കഥകളി ലോകം  സ്മരിക്കുന്ന ഒരു കാലഘട്ടം  ഉണ്ടായിരുന്നു. അതേ…

  • കഥാപാത്രത്തിന്റെ അവസ്ഥാനുസരണം

    കലാമണ്ഡലം വാസു പിഷാരോടി June 27, 2017 വെണ്മണി ഹരിദാസ് സ്മരണ – 3(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) വളരെയധികം കഥകളിയുടെ ഉള്ളിലേക്കിറങ്ങിച്ചെന്നിട്ടുള്ള ഒരു ഗായകനാ‍ണ് ഹരിദാസൻ. അതിന്റെ എല്ലാ അംശങ്ങളിലും. പിന്നെ അഭിനയത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധയും താല്പര്യവുമുള്ളയാളാണ്. ഓരോ കഥാപാത്രത്തിനേയും നല്ലോണം ഉൾക്കൊണ്ടിട്ടുണ്ട് ഹരിദാസൻ. നല്ല സാഹിത്യവാസനയുണ്ട്, പുറമേ സംഗീതവും. ഭാവത്തിന്റെ പരമാവധി, അത് വേണ്ടതരത്തിൽ ഉപയോഗിക്കാൻ ഹരിദാസന് മറ്റു പലരേക്കാളും മിടുക്കുണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്. പലരും ഭാവംന്ന് പറഞ്ഞ് വളരെയങ്ങ് പോവും. ശോക ഭാവം…

  • |

    ഒക്ടോബര്‍ ഒമ്പത് – ഒരു വസന്തകാലത്തിന്റെ ഓര്‍മ്മയ്ക്ക്….

    എം.കെ. അനിയന്‍ October 8, 2013 കഥകളിസംഗീതത്തിലെ നവോത്ഥാനനായകന്‍ മുണ്ടായ വെങ്കിടകൃഷ്ണഭാഗവതരുടെ പിന്‍ഗാമിയായ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്റെ ശിഷ്യപ്രശിഷ്യരിലൂടെ ജനകീയമായ സംഗീതപദ്ധതിയായി കഥകളിസംഗീതം വികസിതമായി. അഭിനയപോഷകമായ സംഗീതത്തിന്റെ അര്‍ത്ഥവും ആഴവും തിരിച്ചറിഞ്ഞ് അരങ്ങില്‍ ചൊല്ലിയാടിക്കുന്ന ഗായകരില്‍ നമ്പീശനാശാന്റെ പ്രേഷ്ഠശിഷ്യനായ ഉണ്ണിക്കൃഷ്ണക്കുറുപ്പ് പ്രഥമഗണനീയനായത് സ്വാഭാവികം; പോയനൂറ്റാണ്ടിന്റെ ചരിത്രം. ലോകത്തെമ്പാടും പരന്നുകിടക്കുന്ന കഥകളി ആസ്വാദകരുടെ മനസ്സില്‍ ഇന്നും മായാതെ പതിഞ്ഞുകിടക്കുന്ന “കുറുപ്പ്സംഗീതം” അരങ്ങില്‍നിന്ന് വിടവാങ്ങിയിട്ട് ഇരുപത്തിയഞ്ചുവര്‍ഷങ്ങളായി. കാല്‍നൂറ്റാണ്ടിനുശേഷവും ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ സംഗീതത്തെ അന്വേഷിക്കുകയും, ആസ്വദിക്കുകയും, ആരാധിയ്ക്കുകയും ചെയ്യുന്നവരില്‍ പുതു തലമുറയില്‍പ്പെട്ടവരും ഉണ്ടെന്നത്…

മറുപടി രേഖപ്പെടുത്തുക