കീഴ്പ്പടം അഷ്ടകലാശം – ഒരു വിശകലനം

ഡോ. സദനം കെ. ഹരികുമാരൻ

July 27, 2012

കാലകേയ വധത്തില്‍ “സുകൃതികളില്‍ മുന്‍പനായി വന്നേന്‍ ദേവി“ എന്നു ഇന്ദ്രാണിയോടു പറയുന്ന  സന്ദര്‍ഭത്തില്‍ ആനന്ദാതിരേകത്തിന്റെ പ്രതീകമെന്നോണം അര്‍ജ്ജുനന്‍ അഷ്ട കലാശമെന്നു പറഞ്ഞ് വടക്കന്‍ ദിക്കുകളില്‍ നാലുകലാശം മാത്രം എടുക്കുന്നതിലെ യുക്തിയെ തെക്കുള്ള ചില കഥകളി നിരൂപകര്‍ ചോദ്യം ചെയ്തപ്പോള്‍ കുഞ്ചുനായരാശാനും കുമാരനാശാനും ചേര്‍ന്ന് അതിന് ഒരു ബദല്‍ സംവിധാനം വേണമെന്ന് ചര്‍ച്ച ചെയ്യുകയുണ്ടായത്രേ. കുമാരനാശാന്‍ അത് അനുസ്യൂതം തുടരുകയും കുഞ്ചു‍ നായരാശാന്‍ അത് ഉപേക്ഷിക്കുകയും ചെയ്തത്രേ. എന്നാല്‍ “സുകൃതികളില്‍” എന്ന സന്ദര്‍ഭത്തില്‍ പ്രയോഗിക്കാറുള്ള അഷ്ടകലാശത്തെ കത്രിച്ച് വികലമാക്കുന്നതിനു മടിച്ച കുമാരന്‍ നായര്‍ ആശാന്‍, ഹനൂമാന് ഏറ്റവും ആനന്ദം തോന്നിയേക്കാവുന്ന ഒരു സന്ദര്‍ഭമായി വാല്‍മീക്യാശ്രമത്തില്‍ വച്ച് നടന്ന കുശലവ കൂടിക്കാഴ്ചയെ കാണുകയും പ്രസ്തുത സന്ദര്‍ഭത്തില്‍ ആ പുതിയ അഷ്ടകലാശത്തെ വിന്യസിക്കുകയും ആണ് ഉണ്ടായത്. “അനിലസുതന്‍ അഹമെന്നുധരിച്ചീടുവില്‍ ബാലരേ“ എന്നു ഹനുമാന്‍ പറയുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹം അതിനെ വിനിയോഗിച്ചു. ഹനൂമാന്‍ ഭീമസേനനെ കാണുന്ന സന്ദര്‍ഭവും ഇതു പോലെ തന്നെ മറ്റൊരു ‘ആനന്ദ‘മുഹൂര്‍ത്തമായും അദ്ദേഹം വിലയിരുത്തുന്നു. അവിടെയും ഈ കലാശം പതിവുണ്ട്. സുഭദ്രയുടെ വിവാഹം ഏറ്റവും അഭിലഷണീയനായ ഒരുവനുമായിട്ടാണ് നടന്നത് എന്ന് തിരിച്ചറിയുന്ന സന്ദര്‍ഭവും ഇതുപോലെ ഉള്ള മറ്റൊരു ‘ആനന്ദ മുഹൂര്‍ത്ത‘മായി അദ്ദേഹം വിലയിരുത്തുന്നു. മേല്‍പ്പറഞ്ഞ സന്ദര്‍ഭങ്ങളിലെല്ലാം പുതിയ അഷ്ടകലാശം അദ്ദേഹം എടുക്കാറുണ്ട്..എടുപ്പിക്കാറുണ്ട്.

ഭാഷാവൃത്തങ്ങളെത്തന്നെ ഭാഷയിലൂടെ വിശദീകരിക്കുവാന്‍ പ്രയാസം എന്നിരിക്കെ നൃത്തരൂപങ്ങളെ ഭാഷയിലൂടെ വിശദീകരിക്കുവാന്‍ തുനിയുന്നത് മൗഢ്യമെന്നല്ലേ പറയേണ്ടൂ? എങ്കിലും കഥകളിയില്‍ ഉണ്ടായിട്ടുള്ള നൃത്ത വിന്യാസത്തില്‍ സംഭവിച്ചിട്ടുള്ള ഒരു വിപ്ലവം എന്നനിലക്ക് പ്രസ്തുത കലാശത്തെ കാണാതിരുന്നുകൂടാ, ഗൗനിക്കാതിരുന്നുകൂടാ. ചെമ്പ താളത്തിലാണ് അഷ്ടകലാശം വരുന്നത് (ആശാന്‍ ഏതാണ്ട് എല്ലാ താളത്തിലും അഷ്ടകലാശം ചിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവിടെ പ്രതിപാദിക്കുന്നത് അദ്ദേഹം ആദ്യം ചിട്ടപ്പെടുത്തിയ ചെമ്പ താളത്തിലുള്ള അഷ്ടകലാശത്തെ കുറിച്ചാണ്. തനിക്കു തുല്യം ബലശാലിയും സമര്‍ത്ഥനുമായ ഒരു യുവാവിനെ കണ്ടപ്പോള്‍ അലക്‌സാണ്ടര്‍ക്ക് പുരുഷോത്തമനെ കണ്ടപ്പോള്‍ തോന്നിയ പോലെ “ആനന്ദം“ മണികണ്ഠനെ കണ്ട വാവര്‍ക്കു തോന്നിക്കാണുമെന്നുള്ള ഭാവനയില്‍ ആശാന്‍ ചെമ്പടയില്‍ ഒരു അഷ്ടകലാശം വാവര്‍ക്ക് ചിട്ടപ്പെടുത്തിയിട്ടുണ്ട്).

പത്ത് അക്ഷര ദൈര്‍ഘ്യമുള്ള (മാത്ര) ചെമ്പതാളത്തിന്റെ ഇരട്ടി – ഇരുപത് അക്ഷരദൈര്‍ഘ്യമുള്ള ഏതാനും കുറച്ചു വരികള്‍ ഇവിടെ എഴുതട്ടെ. “രാവണന്റെ ലങ്കയില്‍ ചെന്നു ദുംദുഭി കൊട്ടി മാരുതി ഹനുമാനും“ അഷ്ടകലാശത്തിലെ “തതകിടതകിത“ എന്നതിന്റെ ഘടന ഇതുപോലെയാണ്. ഇതിലെ വരികളിലെ വാക്കുകളിലെ മാത്രകളെ മാത്രമായി എഴുതിയാല്‍ “രാവണന്റെ“ എന്നതില്‍ നാലും പിന്നെ “ലങ്കയില്‍“ എന്നതില്‍ മൂന്നും “ചെന്നു“ എന്നതില്‍  രണ്ട്, പിന്നെ ഒന്ന്, ഒന്ന്, ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ ആണ് യഥാക്രമം വരിക. രാവണന്റെ(4) ലങ്കയില്‍(3) ചെന്നു(2) ദും(1) ദു(1 ഇത് മാത്രാ പഴുതിലാണ് വഴിക) ഭി(1) കൊട്ടി(2) മാരുതി(3) ഹനുമാനും(4) അതായത് – 4321(1)1234 എന്നിങ്ങനെ. ഇതിനെ തന്നെ ദൃശ്യാത്മകമായി രേഖപ്പെടുത്തിയാല്‍

0000
 000
  00
   0
   0
   0
  00
 000
0000

ഇതുപോലിരിക്കും. അല്ലെങ്കില്‍ ഒരു ഡമരുവിന്റെ (ഉഡുക്കിന്റേയോ) ആകൃതി എന്നും പറയാം.

അഷ്ട കലാശത്തിനു സമാനമായ ഈ സംഖ്യാമാലയിലെ സംഖ്യകളെ അവസാനത്തു നിന്ന് ഓരോന്നായി മുന്നിലേക്ക് കൊണ്ടു വന്നാല്‍ എങ്ങിനെ ഇരിക്കുമെന്ന് നോക്കാം.

4321(1)1234,
44321(1)123,
344321(1)12,
2344321(1)1,
12344321(1),
(1)12344321,
 21(1)123443,
321(1)12344,

ഇവിടെ ഒന്നാമത്തെകലാശം 4ഇല്‍ തുടങ്ങി 4ഇല്‍ അവസാനിക്കുമ്പോള്‍ അഞ്ചാമത്തെ കലാശം 1ഇല്‍ തുടങ്ങി 1ഇല്‍ അവസാനിക്കുന്നു. ഒന്നാമത്തെ കലാശത്തിന് ഡമരു ആകൃതി കൈ വരുമ്പോള്‍ അഞ്ചാമത്തെ കലാശത്തിനു ഡൈമണ്ട് ആകൃതി കൈവരുന്നു എന്നതും രസകരമാണ്.

ആശാന്‍ അഷ്ടകലാശത്തില്‍ അനുവര്‍ത്തിച്ച തന്ത്രം ഇതാണ്. ഉദാഹരണത്തിനായി മേല്‍ ഉദ്ധരിച്ച അക്ഷരവരിയിലെ വാക്കുകളെ ഇതുപോലെ സ്ഥാന മാറ്റത്തിന് വിധേയമാക്കിയാല്‍ എങ്ങിനെ ഇരിക്കുമെന്ന് നോക്കണമല്ലോ.

ഈ വരികളിലെ വാക്ക്‌ സഞ്ചയത്തിലെ ഓരോ വാക്കുകളേയും അനുക്രമമായി മുന്നിലേക്കു കൊണ്ടു വരുന്നു.

1.ഒന്നാമത്തെ കലാശം
രാവണന്റെ
ലങ്കയില്‍
ചെന്നു
ദും
ദു
ഭി
കൊട്ടി
മാരുതി
ഹനുമാനും

2. രണ്ടാമത്തെ കലാശം
ഹനുമാനും
രാവണന്റെ
ലങ്കയില്‍
ചെന്നു
ദും
ദു
ഭി
കൊട്ടി
മാരുതി

3 മുന്നാമത്തെ കലാശം
മാരുതി
ഹനുമാനും
രാവണന്റെ
ലങ്കയില്‍
ചെന്നു
ദും
ദു
ഭി
കൊട്ടി

4 നാലാമത്തെ കലാശം
കൊട്ടി
മാരുതി
ഹനുമാനും
രാവണന്റെ
ലങ്കയില്‍
ചെന്നു
ദും
ദു
ഭി

5. അഞ്ചാമത്തെ കലാശം
ഭി
കൊട്ടി
മാരുതി
ഹനുമാനും
രാവണന്റെ
ലങ്കയില്‍
ചെന്നു
ദും
ദു (ഇത് മാത്രാ പഴുതിലാണ് വരിക)

6. ആറാമത്തെ കലാശം
ദുംദു
ഭി
കൊട്ടി
മാരുതി
ഹനുമാനും
രാവണന്റെ
ലങ്കയില്‍
ചെന്നു

7. ഏഴാമത്തെ കലാശം
ചെന്നു
ദും
ദു
ഭി
കൊട്ടി
മാരുതി
ഹനുമാനും
രാവണന്റെ
ലങ്കയില്‍

8 എട്ടാമത്തെ കലാശം
ലങ്കയില്‍
ചെന്നു
ദും
ദു
ഭി
കൊട്ടി
മാരുതി
ഹനുമാനും
രാവണന്റെ

ഇനി മറ്റൊരു തമാശ കൂടിയുള്ളത് എന്തെന്നു വച്ചാല്‍ താഴത്തുള്ള വാക്കിനെ മുകളിലേക്ക കയറ്റുമ്പോള്‍, (അല്ലെങ്കില്‍ പിന്നിലുള്ള വാക്കിനെ മുന്നിലേക്കു നീക്കുമ്പോള്‍) കയറ്റുന്ന വാക്കിനു പകരം അതേ നീളമുള്ള മറ്റൊരു വാക്കിനെ പ്രതിഷ്ഠിക്കുവാന്‍ അദ്ദേഹം സര്‍ക്കസ് കാണിക്കുന്നുണ്ട്. ഉദാ: ഹനുമാനും എന്നതിനു പകരം ആഞ്ജനേയന്‍ എന്നോ മാരുതി എന്നതിനു പകരം വാനരന്‍ എന്നോ പ്രയോഗിക്കുന്നു. ഇങ്ങിനെ പ്രയോഗ വ്യത്യാസം വരുത്തിയതു കൊണ്ട് എണ്ണക്കണക്കിന് ദൈര്‍ഘ്യ വ്യത്യാസം വരുന്നില്ലല്ലോ. കലാശം അവസാനമാകുമ്പോഴേക്കും പക്ഷെ

“രാവണന്റെ ലങ്കയില്‍ ചെന്നു ദുംദുഭി കൊട്ടി മാരുതി ഹനുമാനും“ എന്ന ഘടന
“രാക്ഷസന്റെ കോട്ടാരം പുക്കു നാശങ്ങള്‍ തീര്‍ത്തു വാനരന്‍ രാമഭക്തന്‍“ എന്നോ മറ്റോ ആയി മാറിയിട്ടുണ്ടാകും എന്നര്‍ത്ഥം. ഈ എട്ടുകലാശങ്ങള്‍ക്കു ശേഷം അടിസ്ഥാന നൃത്തഘടനയായ “തതകിടതകിത“യെ താഴെകാണും വിധം പ്രയോഗിച്ചിട്ടുണ്ട്.

രാാാാവാാാണാാാന്റെഎഎഎ
ലാാാങ്കാാായി ീ  ല്‍
ചേഎഎഎന്നുുുു
ദുംുംുംും
ദുുുു
ഭി ീ ീ ി
കൊാാാട്ടി ി ീ ീ  
മാാാാരുുുുതി ീ ീ ി
ഹാാാനുുുുമാാാാനുംുംുംും
രാാവാണാന്റെഎ
ലാങ്കായില്‍
ചേഎന്നുു
ദുംും
ദുു
ഭി ി
കൊഒട്ടി ി
മാാരുുതി ി
ഹാനുുമാാനുംും
രാവണന്റെ
ലങ്കയില്‍
ചെന്നു
ദും
ദു
ഭി
കൊട്ടി
മാരുതി
ഹനുമാനും

കര്‍ണ്ണാടക സംഗീത പദ്ധതിയിലെ രാഗം താനം പല്ലവിയിലും മറ്റും ഇങ്ങിനെ ചെയ്യാറുണ്ട്. കഥകളിയിലെ ഇരട്ടിയിലും ഇങ്ങിനെചെയ്യാറുണ്ട്. പക്ഷെ ഇരട്ടിയില്‍ ഇത്ര തന്നെ ക്ലിഷ്ടത ഇല്ലല്ലോ.

അടപ്രഥമനെ പറ്റി ലേഖനമെഴുതുന്ന പോലെയാണിത്. എങ്കിലും ഈ സൈറ്റിന്റെ ചുമതലക്കാരനായ സുനില്‍ ആവശ്യപ്പെട്ടതനുസരിച്ച എന്നാല്‍ കഴിയുന്ന വിധം എഴുതി ഒപ്പിച്ചു അത്രയേ ഉള്ളൂ. എന്റെ ഡോക്ടറേറ് തീസീസില്‍ ഞാന്‍ ഇതിന്റെ ചിത്രം ഉണ്ടാക്കിയത് ഇവിടെ ചേര്‍ക്കേണ്ട ആവശ്യം ഇനി ഉദിക്കുന്നില്ലെങ്കിലും അതും കൂടി ഇവിടെ ചേര്‍ക്കുന്നു.

Similar Posts

  • നളചരിതത്തിലെ പുഷ്ക്കരൻ

    ഹേമാമോദസമാ – 14 ഡോ. ഏവൂർ മോഹൻദാസ് November 14, 2013  നളനും ദമയന്തിയും ഹംസവും കഴിഞ്ഞാൽ പിന്നെ പ്രാധാന്യമുള്ള നളചരിതകഥാപാത്രമാണ് പുഷ്ക്കരൻ. പുഷ്ക്കരന്റെ പാത്രസ്വഭാവത്തെയും അരങ്ങവതരണരീതികളെയും പഠനവിധേയമാക്കയാണീ ലേഖനത്തിൽ. ആദ്യമായി മഹാഭാരതം ‘നളോപഖ്യാന’ത്തിൽ പുഷ്ക്കരനെ എങ്ങിനെ അവതരിപ്പിച്ചിരിക്കുന്നു എന്നു നോക്കാം. നളോപാഖ്യാനം 58 -)o അദ്ധ്യായം (കലിദേവസംവാദം): ‘വാനോർമദ്ധ്യേ മാനവനെ ഭർത്താവായവൾ വേട്ടതിൽ അവൾക്കു (ദമയന്തിക്ക്) വലുതാം ശിക്ഷ കൊടുക്കേണ്ടതു ഞായമാം’  എന്ന് ചിന്തിച്ച കലി ‘ഭൈമിയൊത്തു നളൻ സുഖിക്കൊല’ എന്നു  മനസ്സിൽ  ഉറപ്പിച്ചു  ‘നീയും…

  • |

    രാഗം കൊണ്ട് കഥാപാത്രമാവുന്ന അത്ഭുതം

    വെണ്മണി ഹരിദാസ് സ്മരണ – 5(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) കലാമണ്ഡലം ബാബു നമ്പൂതിരി July 14, 2017 നമുക്ക് ജീവിതത്തിലുണ്ടാവുന്ന സ്നേഹം, ദേഷ്യം ഇങ്ങനെയൊക്കെയുള്ള വികാരങ്ങൾ, അല്ലെങ്കിൽ ദേഷ്യത്തോടെ ‘എടാ’ എന്നൊരാളെ വിളിക്കുന്നത്, വാത്സല്യത്തോടെ ‘മോനെ’ എന്നു വിളിക്കുന്നത്, അതൊക്കെ ഈ കഥകളിപ്പാട്ടിലൂടെ വളരെ നിസ്സാരമായിട്ട് അദ്ദേഹം ചെയ്യുന്നത് എന്നെ വളരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നമ്മൾ സംസാരിക്കുന്നതു പോലെ അനായാസമായി പാടാൻ കഴിയുന്ന ഒരു മഹത് വ്യക്തിയാണ് അദ്ദേഹം. ഹരിദാസേട്ടന്റെ കൂടെ ഞാൻ ആദ്യം പാടുന്നത് ഉത്തരാസ്വയംവരത്തിലെ ‘മാനവേന്ദ്രകുമാര പാലയ’…

  • |

    കീഴ്പ്പടം – വിശകലനവും ചില കാലികചിന്തകളും

    ശ്രീചിത്രൻ എം. ജെ. July 24, 2012  പട്ടിക്കാംതൊടി രാവുണ്ണിമേനോൻ എന്ന ജീനിയസ്സിന്, പല മുഖങ്ങളുണ്ടായിരുന്നു. അവയോരോന്നും ആ യുഗപ്രഭാവൻ തന്റെ ഓരോ ശിഷ്യർക്കു പകർന്നുനൽകി. കളരിയിലെ കടുകിട പിഴക്കാത്ത ആശാന്റെ മുഖം-അതു മകന്,പത്മനാഭന്. നാട്യശാസ്ത്രത്തിന്റെ പ്രകാശധാരയിൽ നിന്ന് ഔചിത്യസമീക്ഷയുടെ പാഠങ്ങളുൾക്കൊണ്ട് അരങ്ങിനെ നവീകരിക്കുന്ന പക്വമതിയായ രംഗപരിഷ്കർത്താവിന്റെ മുഖം-അതു കുഞ്ചുനായർക്ക്. സങ്കേതചാരുത ഉടൽ പൂണ്ട, മറുവാക്കില്ലാത്ത അഭ്യാസബലവും ശൈലീകരണത്തിന്റെ സൌന്ദര്യവും സമന്വയിക്കുന്ന നാട്യധർമ്മീമുഖം-അതു മറ്റാർക്ക്? രാമൻ കുട്ടിക്ക്. പക്ഷേ, ഇതൊന്നുമല്ലാത്ത ഒരു മുഖം കൂടി രാവുണ്ണിമേനോനുണ്ടായിരുന്നു. അരങ്ങിനെ…

  • |

    ആ പുഴയുടെ വക്കത്തിരുന്ന്…

    വെണ്മണി ഹരിദാസ് സ്മരണ – 1(ചിത്തരഞ്ജിനി ഡോക്യുമെന്ററിയ്ക്കായി ചെയ്തത്) കോട്ടക്കൽ ശശിധരൻ May 30, 2017  ഹരിദാസേട്ടനെ ആദ്യം കാണുകയല്ല, കേൾക്കുകയാണുണ്ടായത്. അന്ന് ടേപ് റിക്കോർഡർ വന്നുതുടങ്ങുന്ന സമയമാണ്. നളചരിതം ഒന്നാം ദിവസത്തിൽ നളൻ ദൂതിനു പോകുന്ന ഭാഗത്തെ ‘ഹേ മഹാനുഭാവ’ എന്ന പദം. ആ ശബ്ദം കേട്ടപ്പോൾ തന്നെ എന്നെ എവിടെയോ പിടിച്ചെടുക്കുന്ന ഒരനുഭവം. അന്ന് ഞാൻ  ഡൽഹിയിലാണ്. മൃണാളിനി സാരാഭായി എന്നെ ‘ദർപ്പണ’യിലേക്ക് ക്ഷണിച്ചപ്പോൾ എന്റെ ഏറ്റവും വലിയ സന്തോഷം ഹരിദാസേട്ടനും ബലരാമനുമൊക്കെയുള്ള ഒരു…

  • നാടോടിപ്പാട്ടുകളിലെ ശാസ്ത്രീയസംഗീതസ്​പര്‍ശം

    അജിത്ത് നമ്പൂതിരി June 16, 2011 താരതമ്യേന ഗുരുത്വമേറിയ സനാതന / ശാസ്ത്രീയ സംഗീത രൂപങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലഘുവും വളരെ പെട്ടെന്ന് തന്നെ ഹൃദയത്തോട് സംവദിക്കുന്നതുമാണ് നാടന്‍ സംഗീതം. സങ്കീര്‍ണ്ണമായ അല്ലെങ്കില്‍ ശുദ്ധമായ രാഗതാള വ്യവസ്ഥകളോ അഗാധമായ അര്‍ഥതലങ്ങളുള്ള സാഹിത്യപ്രയോഗങ്ങളോ നാടന്‍ സംഗീതത്തില്‍ ഉണ്ടാവണമെന്നില്ല. പക്ഷെ ദേശ – ഭാഷകള്‍ക്കപ്പുറം ഏതൊരു ഹൃദയത്തെയും കീഴടക്കുന്ന ചില സൗന്ദര്യാംശങ്ങള്‍ ഇത്തരം സംഗീത രൂപങ്ങളിലെല്ലാമുണ്ട്. അതുകൊണ്ടാണ് ശാസ്ത്രീയ സംഗീതത്തില്‍ നിന്നും വ്യത്യസ്തമായി പ്രത്യേക പരിശീലനമൊന്നും കൂടാതെ തന്നെ നാടന്‍സംഗീതം…

  • ഭസ്മീകരിക്കപ്പെടുന്ന കാട്ടാളൻ

    ഹേമാമോദസമാ – 15 ഡോ. ഏവൂർ മോഹൻദാസ് January 12, 2014  നളചരിതം  രണ്ടാം  ദിവസം  കഥയുടെ  എട്ടാം  രംഗത്തിന്റെ അവസാനഭാഗത്ത് കാണുന്ന ദമയന്തിയുടെ വിചാരപദമാണ് ഇവിടെ പ്രതിപാദ്യവിഷയം. തന്നെ പെരുമ്പാമ്പിന്റെ വായിൽ നിന്നും രക്ഷപ്പെടുത്തിയ കാട്ടാളൻ പ്രണയാഭ്യർത്ഥനയുമായി പിറകെ കൂടിയപ്പോൾ ദമയന്തി ചിന്തിക്കുന്ന പദമാണ്, അതിമൂഢനിവനോടെന്തനുസരിച്ചുരപ്പൂഅത് കേട്ടിട്ടിവനുണ്ടോ അടങ്ങിപ്പോയിരിപ്പൂഅബലേ! നിൻ വ്രതലോപോദ്യതൻ ഭസ്മീഭവിപ്പൂ എ-ന്നമരേന്ദ്ര വരമുന്നൊണ്ടതിന്നുപകരിപ്പൂ ‘നിന്റെ പാതിവ്രത്യവൃതഭഞ്ജനം ചെയ്യാനൊരുമ്പെടുന്നവൻ ഭസ്മമായിപ്പോകട്ടെ’ എന്ന ഇന്ദ്രദേവവരം ദമയന്തി ഓർത്തതും കാട്ടാളൻ ഭസ്മമായി തീർന്നു (ശക്തിയായടിച്ച കാറ്റിൽ ആ…

മറുപടി രേഖപ്പെടുത്തുക