ഒരു കഥകളി സ്നേഹാർച്ചന

ഹേമാമോദസമാ – 13

ഡോ. ഏവൂർ മോഹൻദാസ്

September 22, 2013 

(മണ്മറഞ്ഞ പ്രശസ്ത നടൻ ഡോ. നരേന്ദ്രപ്രസാദിന്റെ അഞ്ചാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി 3-11-2008ൽ മാവേലിക്കര പല്ലാരിമംഗലത്ത് നരേന്ദ്രപ്രസാദ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘കേരള കലാമണ്ഡലം-കഥകളി നൂറരങ്ങു’ പരിപാടിയുടെ ഉത്ഘാടന വേളയിൽ ഞാൻ ചെയ്ത പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ)

കലാസ്നേഹികളേ,

കേരളത്തിന്റെ സാഹിത്യ-വിദ്യാഭ്യാസ-നാടക-ചലച്ചിത്ര രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന പ്രൊഫ. (ഡോ) നരേന്ദ്രപ്രസാദ് അരങ്ങൊഴിഞ്ഞിട്ടു ഇന്ന് അഞ്ചാണ്ടുകൾ തികയുന്നു. പ്രതിഭാധനനായ ഒരദ്ധ്യാപകനും അതുല്യ നിരൂപകനും നടനും ആയിരുന്ന പ്രൊഫ. നരേന്ദ്രപ്രസാദ്, അക്ഷരങ്ങളെ പ്രണയിച്ച അപൂർവ്വം ചില അഭിനയ പ്രതിഭകളിൽ ഒരാളായിരുന്നു. ഈ വർഷത്തെ ചരമദിനാചരണത്തിന്റെ ഭാഗമായി കേരള കലാമണ്ഡലം ട്രൂപ്പിന്റെ  കഥകളി ഇവിടെ നടത്തപ്പെടുന്നു എന്നത് സവിശേഷ പ്രാധാന്യമുള്ള ഒരു കാര്യമായിട്ടാണെനിക്കു തോന്നുന്നത്. കഥകളിയുമായി നേരിട്ട് ബന്ധമുള്ള കലാകാരന്മാരെ അനുസ്മരിക്കുന്ന വേളകളിൽ കഥകളി നടത്തുന്ന പതിവുണ്ടെങ്കിലും മറ്റു കലാകാരന്മാരുടെയോ സാഹിത്യപ്രതിഭകളുടെയോ കാര്യത്തിൽ സാധാരണ ഉണ്ടാകാറുള്ള ഒന്നല്ല കഥകളി. അഭിനയ കലയെ ആത്മാവിലേറ്റി നടന്ന ഒരു വലിയ കലാകാരന് സ്നേഹാർച്ചന ചെയ്യാൻ നൃത്ത-വാദ്യ-സംഗീതാദി സമ്മോഹനകലകളുടെ സമജ്ജസസമ്മേളന കലയായ കഥകളിയേക്കാൾ വലിയ ഏതു കലാപുഷ്പമാണ് മലയാള മണ്ണിൽ ഉള്ളത്? സംഘാടകരുടെ ഈ തീരുമാനം തികച്ചും അന്വർഥം തന്നെ. നളചരിതം ഒന്നാം ദിവസം പഠന ക്ലാസും കഥകളിയുമാണ് ഇന്നിവിടെ നടക്കാൻ പോകുന്നത്.

നളചരിതം ആട്ടക്കഥാ കർത്താവിനും പ്രൊഫ. നരേന്ദ്രപ്രസാദിനും തമ്മിൽ ചില സാമ്യങ്ങൾ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതിമാനുഷവും അസാധാരണവും ചിട്ടപ്രധാനവുമായ കഥകളിയെ രംഗത്ത് വിജയിക്കൂ എന്ന അടിയുറച്ച വിശ്വാസം നിലനിൽക്കുന്ന ഒരു കാലഘട്ടത്തിലാണ് അതിൽ നിന്നെല്ലാം വ്യത്യസ്തമായി മനുഷ്യകഥാനുഗായിയായ, ജീവിതഗന്ധിയായ  ‘നളചരിതം ആട്ടക്കഥ’  രചിച്ച്‌  ഉണ്ണായി വാര്യർ കഥകളിലോകത്ത് അക്ഷരാർഥത്തിൽ വിപ്ലവം സൃഷ്ട്ടിച്ചത്. ആട്ടക്കഥകളുടെ ശ്രേണിയിൽ പ്രഥമ ഗണനീയ സ്ഥാനം അലങ്കരിക്കുന്ന  കലാതല്ലജമാകുന്നു നളചരിതം. വേറിട്ട ചിന്തയുടെ, സർഗ്ഗശക്തിയുടെ ഈ നിഷേധ പ്രകൃതി തന്നെയല്ലേ  പ്രൊഫ. നരേന്ദ്രപ്രസാദ് എന്ന ബഹുമുഖപ്രതിഭയിലും എന്നും നാം കണ്ടിട്ടുള്ളത്? താൻ പ്രതിനിധാനം ചെയ്യുന്ന ബൌദ്ധിക മണ്ഡലങ്ങളുടെ ഉച്ചകോടിയിൽ വിലസുമ്പോഴും അഭിനയസിദ്ധി ഒന്ന് കൊണ്ട്‌ സാധാരണക്കാരിൽ സാധാരണക്കാരായ മലയാളികളുടെ മനസ്സുകളിൽ പോലും സ്ഥാനം പിടിക്കാൻ കഴിഞ്ഞ അതുല്യ കലാപ്രതിഭയാണ് ഡോ. പ്രാസാദ്. ഓണാട്ടുകരയുടെ കലാപാരമ്പര്യത്തിന്റെ ബലവത്തായ കണ്ണികളിൽ ഒന്നായ ഈ  കലാതിലകത്തിനു  സ്നേഹാർച്ചന ചെയ്യാൻ, മദ്ധ്യതിരുവിതാംകൂർ നിസ്തുലമായ സംഭാവനകൾ നല്കി വികസിപ്പിച്ചെടുത്ത നളചരിതം കഥകളി തന്നെ തിരഞ്ഞെടുക്കപ്പെട്ടു എന്നതു യാദൃച്ഛികമാകാനിടയില്ല .

ഇരിങ്ങാലക്കുടക്കാരനായിരുന്ന ഉണ്ണായി വാര്യരാൽ വിരചിതം എന്ന് പൊതുവെ കരുതപ്പെടുന്ന നളചരിതം ആട്ടക്കഥയെ ഇന്ന് കാണുന്ന വിധത്തിൽ സഹൃദയാഹ്ലാദകരമായ നിലയിലേക്ക് വികസിപ്പിച്ചെടുത്തത് മദ്ധ്യതിരുവിതാംകൂറിലെ പ്രതിഭാധനന്മാരായിരുന്ന കുറെ കലാകാരന്മാരും തിരുവിതാംകൂർ രാജവംശവുമായിരുന്നു. നളനുണ്ണി, ഈശ്വരപിള്ള വിചാരിപ്പുകാർ, മാത്തൂർ കുഞ്ഞുപിള്ള പണിക്കർ, തിരുവല്ല (ബ്രഹ്മസ്വം) കുഞ്ഞുപിള്ള, തോട്ടം ശങ്കരൻ നമ്പൂതിരി, ഗുരു കുഞ്ചുക്കുകറുപ്പ് തുടങ്ങിയ അനുഗ്രഹീത കലാകാരന്മാരാണ്, രചിച്ചിട്ടു ഏതാണ്ട് രണ്ടു നൂറ്റാണ്ടുകൾ വെളിച്ചം കാണാതെ കിടന്നിരുന്ന നളചരിതം ആട്ടക്കഥയെയും അതിന്റെ ആത്മാവിനെയും  കണ്ടെത്തിയത്. ഇവരെ തുടർന്ന് യശശ്ശരീരരായ കാവുങ്ങൽ ശങ്കരപ്പണിക്കർ, കുറിച്ചി കുഞ്ഞൻ പണിക്കർ, കലാമണ്ഡലം കൃഷ്ണൻ നായർ, കുടമാളൂർ കരുണാകരൻ നായർ, വാഴേങ്കട കുഞ്ചു നായർ, മാങ്കുളം വിഷ്ണു നമ്പൂതിരി, ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള, ചെന്നിത്തല ചെല്ലപ്പൻ പിള്ള, കോട്ടക്കൽ ശിവരാമൻ തുടങ്ങി ഇന്ന് ജീവിച്ചിരിക്കുന്ന അനുഗ്രഹീത കലാകാരൻ കലാമണ്ഡലം ഗോപി ഉൾപ്പെടുന്ന അംഗുലീപരിമിതരായ രസാഭിനയപ്രതിഭകളാണ്, സാത്വികാഭിനയം അനിവാര്യമാകുന്ന നളചരിതം ആട്ടക്കഥയുടെ സമസ്തസൌന്ദര്യങ്ങളും അനാവരണം ചെയ്തു സഹൃദയലോകത്തിന്  കാഴ്ചവച്ചത്. മുകളിൽ ഉദ്ധരിച്ച പല പേരുകളിൽ നിന്നും നളചരിതവും മദ്ധ്യതിരുവിതാംകൂറുമായുള്ള അഭേദ്യബന്ധം സ്പഷ്ടമാണ്.

മഹാഭാരതം വനപർവത്തിൽ 52 മുതൽ 79 വരെയുള്ള 27 അദ്ധ്യായങ്ങളായി വിവരിക്കപ്പെടുന്ന ‘നളോപാഖ്യാന’മാണ് നളചരിതം ആട്ടക്കഥക്ക് ഇതിവൃത്തം. വളരെ ബൃഹത്തായ ഈ ആട്ടക്കഥയുടെ വളരെ കുറച്ചു ഭാഗങ്ങൾ മാത്രമേ ഇന്ന് കഥകളി അരങ്ങുകളിൽ അവതരിപ്പിച്ചു കാണുന്നുള്ളൂ. കള്ളച്ചൂതിൽ തോറ്റു കാമ്യകവനത്തിൽ കഴിയുന്ന പാണ്ഡവരെ പല മുനിമാരും സന്ദർശിച്ചു കഥകൾ പറഞ്ഞാശ്വസിപ്പിക്കുന്ന കൂട്ടത്തിൽ ബൃഹദശ്വൻ എന്ന മുനി പറഞ്ഞു കേൾപ്പിക്കുന്ന കഥയാണ് ‘നളോപാഖ്യാന’ത്തിൽ അടങ്ങിയിരിക്കുന്നത്. ‘പാരിലെങ്ങാനും എന്നോളം ഭാഗ്യം കെട്ടോരു മന്നനെ കണ്ടിട്ടോ കേട്ടിട്ടോ ഉണ്ടോ’ എന്ന ധർമ്മപുത്രരുടെ ചോദ്യത്തിന് ഉത്തരമായി നളദമയന്തിമാരുടെ കഥ മുനി പറഞ്ഞു കേൾപ്പിക്കുന്നു. ധർമ്മപുത്രർക്ക് സ്വന്തം വ്യഥകൾ പങ്കുവയ്ക്കാൻ സഹോദരങ്ങളും ഭാര്യയും കൂടെയുള്ള ബ്രാഹ്മണവൃന്ദവും കുലഗുരുവും തങ്ങളെപ്പോലെ വല്ലപ്പോഴുമെങ്കിലും വന്നുപോകുന്ന  മഹർഷിമാരും ഉണ്ട്. എന്നാൽ ഇതൊന്നുമില്ലാതെ സർവഗുണസമ്പന്നനും ആദർശശാലിയുമായ ഒരു രാജാവ് (നളൻ) സഹോദരനോട് കള്ളച്ചൂതിൽ തോറ്റു ഉടുതുണിക്ക്‌ മറുതുണി പോലും ഇല്ലാതെ ഏകാകിയായി ഘോരകാനനത്തിലും പിന്നെ സ്വന്തം ഭാര്യക്ക് പോലും തിരിച്ചറിയാൻ കഴിയാത്ത വിധം വിരൂപനായ ഒരു രാജസേവകനായി നാട്ടിലും അലഞ്ഞു ജീവിച്ച ഒരു കഥയുണ്ട്. പക്ഷെ അചഞ്ചലമായ ഈശ്വരഭക്തിയും സ്വധർമ്മാചരണവും കൊണ്ട് നഷ്ടപ്പെട്ട സൌഭാഗ്യങ്ങൾ ഒന്നൊന്നായി തിരികെപ്പിടിച്ചു, ആ മന്നവൻ വീണ്ടും ഐശ്വര്യത്തോടെ രാജ്യം വാണു. അതിനാൽ ധർമ്മപുത്രർ ഒന്നുകൊണ്ടും ദു:ഖിക്കേണ്ടതില്ലെന്നും ഒരു നല്ല നാളേക്ക് വേണ്ടി സമചിത്തതയോടെ, ക്ഷമയോടെ കാത്തിരുന്നാൽ മാത്രം മതി എന്നും ബൃഹദശ്വൻ ഉപദേശിക്കുന്നു. ഇതാണ് നളോപാഖ്യാനം.

പുരാണകഥകളെ ഇതിവൃത്തമാക്കി കഥകളെഴുതുന്ന കവികൾ സാധാരണ പ്രാചീന മാതൃകകളെ അതേപടി അനുകരിക്കുകയാണ് പതിവ്. പക്ഷെ പ്രതിഭാധനരായ ചിലർ, പ്രാചീനസരണികൾ തങ്ങളുടെ ലക്ഷ്യപ്രാപ്തിക്ക് അപര്യാപ്തമാണെന്ന് കണ്ട് , അവയിൽ അവശ്യം മാറ്റം വരുത്തി മാതൃകകൾ സൃഷ്ടിക്കാറുണ്ട്. സാഹിത്യത്തിലായാലും മറ്റിതര കലാരൂപങ്ങളിലായാലും അനശ്വരകലാസൃഷ്ടികൾക്ക് രൂപം നൽകിയിട്ടുള്ളവർ ഇവ്വിധം സ്വതന്ത്രമാർഗ്ഗത്തെ അവലംബിച്ചിരുന്നതായി കാണാം. ഉണ്ണായി വാരിയരും ചെയ്തത് ഇത് തന്നെയാണ്. നളോപാഖ്യാനം ഇതിവൃത്തമായിരിക്കെ തന്നെ, കഥകളിയെപ്പോലെ ദൃശ്യപരമായ ഒരു കലാരൂപത്തിന് യോജിച്ച നാടകീയമായ അവതരണസാദ്ധ്യതകളെ  മുൻനിർത്തി, മൂലകഥയിൽ അവശ്യം മാറ്റം വരുത്തിക്കൊണ്ടാണ്‌ ഉണ്ണായി വാരിയർ തികച്ചും മൌലികമായ ഈ ആട്ടക്കഥ രചിച്ചിട്ടുള്ളത്. അന്നുവരെ നിലനിന്നിരുന്ന കഥകളി സങ്കൽപ്പങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായിരുന്ന ഒരു രചനാരീതിയായിരുന്നു നളചരിതം ആട്ടക്കഥക്കായി ഉണ്ണായി സ്വീകരിച്ചത്. ഇക്കാരണത്താൽ തന്നെ യാഥാസ്ഥിതികരുടെ പ്രതിഷേധശരങ്ങൾക്ക് ‘നളചരിതം’ എക്കാലത്തും പാത്രമായിട്ടുണ്ട്. പക്ഷെ ‘ഫലമുള്ള വൃക്ഷത്തിലേക്കേ കല്ലുകൾ എറിയപ്പെടൂ’ എന്ന സത്യം മനസ്സിലാക്കുമ്പോഴും ഇന്ന് കഥകളിയിൽ നളചരിതം അലങ്കരിക്കുന്ന പ്രഥമസ്ഥാനം കാണുമ്പോഴും ഇതിന്റെ വിമർശകർക്കുള്ള മറുപടിയല്ലേ ഇതെല്ലാം എന്നാർക്കും തോന്നിപ്പോകും.

‘കേരളത്തിന്റെ ശാകുന്തളം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നളചരിതം ആട്ടക്കഥയെ ഇത്രമാത്രം ജനപ്രിയമാക്കിയത് അതിന്റെ ജീവിതഗന്ധിയായ ഇതിവൃത്തവും ആട്ടക്കഥാകാരന്റെ അനിതരസാധാരണമായ രചനാപാടവും ആണ്. നളചരിതം കഥയുടെ സന്ദേശവും ഇതിനെ അനശ്വരമാക്കുന്നതിൽ പങ്കു വഹിക്കുന്നു. ധാർമ്മികമൂല്യങ്ങളുടെ മഹത്വത്തെയും ധർമ്മച്യുതിയിലൂടെ മനുഷ്യന് സംഭവിക്കാവുന്ന അധ:പതനത്തെയുമാണ് നളകഥയിലൂടെ ഇതിഹാസകാരൻ വെളിപ്പെടുത്തുന്നത്. സമസ്ത സൌഭാഗ്യങ്ങളോടും രാജ്യം വാണിരുന്ന ആദർശശാലിയായ ഒരു മഹാരാജാവ് (നളൻ) ഒരു സ്ത്രീയിൽ (ദമയന്തി) മോഹിതനായി കർമ്മവിമുഖനാകുന്നു. തന്റെ മോഹം പൂവണിയുന്നതോടെ അദ്ദേഹം അതിൽ മതിമറന്നു സ്വധർമ്മാചരണത്തിൽ പിഴവ് വരുത്തുന്നു. തക്കം പാർത്തിരുന്ന അസൂയാലുക്കളായ ദുഷ്ടബുദ്ധികൾ (കലിദ്വാപരന്മാർ) ആ രാജാവിനെ ദുരന്തത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുന്നു. നളനിൽ കടന്നു കൂടാൻ നീണ്ട പന്ത്രണ്ടു വർഷങ്ങൾ കാത്തിരുന്ന കലി, ഒരു നാൾ നളൻ ‘മൂത്രം വീഴ്ത്തി കാൽ കഴുകാതെ’ സന്ധ്യാവന്ദനത്തിനു പോകുന്ന വേളയിൽ അദ്ദേഹത്തിൽ  ആവേശിച്ചു എന്നാണു കഥ. നളൻ ചെയ്തത് അത്രമാത്രം വലിയ ഒരപരാധം ആയിരുന്നോ? അതും അറിഞ്ഞും കൊണ്ട് ചെയ്തതും അല്ല. സമൂഹത്തിന്റെ ഉന്നതശ്രേണികളിൽ വിഹരിക്കുന്ന ഒരാൾ, പ്രത്യേകിച്ചും സത്യസന്ധനായ ഒരാൾ, വളരെ ശ്രദ്ധാപൂർവം ജീവിതം നയിക്കേണ്ടതാണെന്നും ഒരു നിസ്സാര തെറ്റു  പോലും തന്റെ മാനഹാനിക്കും അധ:പതനത്തിനും കാരണമാകാം എന്നുമാണീ കഥ നമ്മെ പഠിപ്പിക്കുന്നത്. എങ്കിൽപ്പോലും അചഞ്ചലമായ ഈശ്വരവിശ്വാസത്തിലൂന്നിയ ജീവിതചര്യയിലൂടെ ദുർദ്ദശകൾ താണ്ടി നഷ്ടപ്പെട്ടതെല്ലാം തിരികെ നേടി നല്ലൊരു നാളെയിലേക്ക് തിരികെപ്പോകാൻ കഴിയും എന്ന് ഈ കഥ ഉദ്ഘോഷിക്കുന്നു.

കഥകളി, ദന്തഗോപുരവാസിയായ ഒരു കലയല്ലെന്നും, അതിൽ താത്പര്യമുള്ള ഏതൊരാൾക്കും കണ്ടാസ്വദിക്കാൻ സാധിക്കുന്ന ഒരു കല തന്നെയാണെന്നും പൊതുജനങ്ങളെ മനസ്സിലാക്കിക്കുവാനും അങ്ങിനെ വിശ്വോത്തരമായ ഈ കലയുടെ ഭാവിയിലേക്കായി ഒരു സഹൃദയപ്രേക്ഷകവൃന്ദത്തെ സൃഷ്ടിക്കാം എന്നുമുള്ള സദുദ്ദേശത്തോടെ കേരളകലാമണ്ഡലം നാടൊട്ടുക്കും നടത്തുന്ന ‘കഥകളി ‘നൂറരങ്ങു’ എന്ന ജനപ്രിയ പരിപാടിക്ക് സകല ഭാവുകങ്ങളും നേരാൻ ഞാൻ ഈ അവസരം വിനിയോഗിക്കട്ടെ. ഇന്നിവിടെ നടക്കാൻ പോകുന്ന കഥകളി പഠന ക്ലാസ്സും കഥകളി അവതരണവും ഈ ലക്ഷ്യത്തെ സാധൂകരിക്കുന്നതാകട്ടെ എന്നാശംസിച്ചു കൊണ്ട് എന്റെ വാക്കുകൾ ഉപസംഹരിക്കുന്നു. നന്ദി. നമസ്കാരം.

Similar Posts

  • കഥകളിയിലെ കലാപം

    ടി.വി. വേണുഗോപാലൻ, നരിപ്പറ്റ രാജു, പി. രാജേഷ്, ഐ. ആര്‍. പ്രസാദ് July 23, 2011 കഥകളിയില്‍ ശിവരാമന്റെ സംഭാവന എന്താണ്? എന്താണ് അദ്ദേഹം അരങ്ങത്ത് ഉണ്ടാക്കിയ മാറ്റങ്ങള്‍? എന്താണ് കോട്ടക്കല്‍ ശിവരാമന്റെ ആട്ടപ്രകാരം? ചിട്ടയില്‍ നിന്ന് ഏത് അംശത്തിലാണ് അത് തെന്നി മാറുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് ശിവരാമന്റെ കലാ ജീവിതം. നമ്മുടെ ഇതിഹാസ പുരാണങ്ങളില്‍ പരാമൃഷ്ടങ്ങളാകുന്ന സ്ത്രീകഥാപാത്രങ്ങള്‍ക്കൊന്നിനും സ്വന്തമായ അസ്തിത്വമില്ല. ഈ സാമാന്യ നിയമത്തിന്‌ ചുരുക്കം ചില അപവാദങ്ങള്‍ കിണഞ്ഞു പിടിച്ചു തെരഞ്ഞാല്‍ തീര്‍ച്ചയായും…

  • പാതിമുദ്ര

    രവി കവനാട് July 8, 2011 ആടിക്കാറ്റിന്‍റെ താളത്തില്‍കലാശംവച്ചു കാലവുംകൂടുവിട്ടു പറന്നേപോയ്‌മിനുക്കിന്‍ ശിവപക്ഷിയും മനയോല മിഴിത്തുമ്പുതുടയ്ക്കുന്നുണ്ടു മൂകമായ്മൊഴിമുട്ടി വിതുമ്പുന്നുമിഴിവിന്‍റെ ചിലങ്കകള്‍ ഭാവപൂര്‍ണ്ണിമയുള്‍ക്കൊണ്ടപാതിമുദ്ര നിലയ്ക്കവേവിജനേബത യെന്നെങ്ങുംനളവിഹ്വലവീചികള്‍ കലതന്‍ വസ്ത്രമാണിന്നുകൊണ്ടുപോയതു പത്രികള്‍കാണികള്‍ക്കു തിരുത്തീടാ-നാവുമോ കഥയല്‍പവും രുക്മാംഗദനകക്കാമ്പി-ലുണ്ടാകില്ലിനി മോഹിനിസുഖമോദേവി എന്നാരോ –ടിനിചൊല്ലുമരങ്ങുകള്‍ തെക്കോട്ടേയ്ക്കു പുറപ്പെട്ടവണ്ടി കൈകാട്ടിനിര്‍ത്തിയുംഒരുസീറ്റിനു കെഞ്ചുന്നു –ണ്ടാവാം ഉര്‍വ്വശിരംഭമാര്‍. നക്ഷത്രക്കണ്ണുകള്‍പ്പൂട്ടിനിദ്രതേടുന്നു കൈരളിഇനിയൊന്നുണരാനെത്രയുഗം നാം കാത്തിരിയ്ക്കണം

  • |

    കീഴ്പ്പടം – വിശകലനവും ചില കാലികചിന്തകളും

    ശ്രീചിത്രൻ എം. ജെ. July 24, 2012  പട്ടിക്കാംതൊടി രാവുണ്ണിമേനോൻ എന്ന ജീനിയസ്സിന്, പല മുഖങ്ങളുണ്ടായിരുന്നു. അവയോരോന്നും ആ യുഗപ്രഭാവൻ തന്റെ ഓരോ ശിഷ്യർക്കു പകർന്നുനൽകി. കളരിയിലെ കടുകിട പിഴക്കാത്ത ആശാന്റെ മുഖം-അതു മകന്,പത്മനാഭന്. നാട്യശാസ്ത്രത്തിന്റെ പ്രകാശധാരയിൽ നിന്ന് ഔചിത്യസമീക്ഷയുടെ പാഠങ്ങളുൾക്കൊണ്ട് അരങ്ങിനെ നവീകരിക്കുന്ന പക്വമതിയായ രംഗപരിഷ്കർത്താവിന്റെ മുഖം-അതു കുഞ്ചുനായർക്ക്. സങ്കേതചാരുത ഉടൽ പൂണ്ട, മറുവാക്കില്ലാത്ത അഭ്യാസബലവും ശൈലീകരണത്തിന്റെ സൌന്ദര്യവും സമന്വയിക്കുന്ന നാട്യധർമ്മീമുഖം-അതു മറ്റാർക്ക്? രാമൻ കുട്ടിക്ക്. പക്ഷേ, ഇതൊന്നുമല്ലാത്ത ഒരു മുഖം കൂടി രാവുണ്ണിമേനോനുണ്ടായിരുന്നു. അരങ്ങിനെ…

  • ദുരന്തജനനം – വെണ്മണിച്ചേങ്ങിലയിൽ കേട്ടത്‌ 

    ശ്രീചിത്രൻ എം. ജെ. September 18, 2012 ഏഴുവർഷം! വിശ്വസിയ്ക്കാനാവുന്നില്ല. എത്ര വേഗമാണ്‌ കാലം കടന്നു പോകുന്നത്‌! വെണ്മണി ഹരിദാസ്‌ ഇല്ലാതെ ഏഴു വർഷം പൂർത്തിയാകുന്നു. അപ്രതീക്ഷിതങ്ങളുടെ തുടർക്കണികൾ സമ്മാനിച്ചുകൊണ്ട്‌, ഇത്രമേൽ വിസ്മയിപ്പിയ്ക്കുകയും മനസ്സുപിടിച്ചുവാങ്ങുകയും ചെയ്ത മറ്റൊരു കഥകളി സംഗീതജ്ഞൻ എന്റെ അനുഭവത്തിൽ ഇല്ല. പ്രവചനാതീതമായിരുന്നു എന്നും വെണ്മണിസംഗീതം. നന്നാവുക എന്നാൽ ആർക്കുമൊപ്പമെത്താനാവാത്ത വിധം ഉയരത്തിൽ പറക്കുക എന്നാണ്‌. ചീത്തയാവുക എന്നാൽ ഓരോ നിമിഷവും ഈ കളിയ്ക്കു വന്നതിൽ നമ്മേക്കൊണ്ട്‌ സ്വയം ശപിയ്ക്കാൻ പ്രേരിപ്പിയ്ക്കുക എന്നും. അനിശ്ചിതങ്ങളുടെ…

  • കീഴ്പ്പടം കുമാരൻ നായർ

    ഒ. എം. അനുജൻ August 13, 2012 1916ൽ കലാഗ്രാമമായ വെള്ളിനേഴിയിൽ ഒരു സാധാരണകുടുംബത്തിലാണ് കുമാരൻ നായർ ജനിച്ചത്. ബാല്യത്തിൽ അവിടുത്തുകാർക്ക് രണ്ട് വഴികളാണ് തുറന്ന് കിടന്നിരുന്നത്. ഒന്നുകിൽ അടുത്തുള്ള ഗവണ്മെന്റ് വിദ്യാലയത്തിൽ ചേരുക, അല്ലെങ്കിൽ അടുത്തുള്ള കാന്തള്ളൂരമ്പലത്തിൽ വെച്ചുള്ള കഥകളി കളരിയിൽ ചേരുക. പൊതുവാളാണെങ്കിൽ കാരണവന്മാരുടെ കീഴിൽ ചെണ്ടകൊട്ട് പഠിക്കാം. ബാലനായ കുമാരൻ കഥകളിക്കാരനാകാനാണ് വിധിക്കപ്പെട്ടത്. കഥകളിയുടെ സർവ്വാംഗീണ സൌന്ദര്യത്തിന്റേയും പൂർണ്ണതയുടേയും പര്യായമായ കല്ലുവഴി ചിട്ടയുടെ ഗുരുവും പ്രയോക്താവുമായ പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ കീഴിൽ നിശിതവും നിഷ്കൃഷ്ടവുമായ…

  • |

    കോട്ടയ്ക്കൽ ശിവരാമൻ – വ്യക്തിയും നടനും

    രാജശേഖർ പി. വൈക്കം July 22, 2011 ശ്രീ കോട്ടയ്ക്കല്‍ ശിവരാമന്‍…..  – കഥകളിയെക്കുറിച്ച്‌, കഥാപാത്രത്തെക്കുറിച്ച്‌, പാത്രാവിഷ്ക്കാരത്തെക്കുറിച്ച്‌, പ്രത്യേകിച്ചും കഥകളിയിലെ ‘സ്ത്രീ’ യെക്കുറിച്ച്‌, – ആലോചിച്ചുറച്ച ചില തീരുമാനങ്ങളുമായി അരങ്ങിലെത്തിയ അസമാന്യപ്രതിഭയാണ്‌. ആശാന്‍ പഠിപ്പിച്ചതില്‍ നിന്നും  അല്‍പം മാറ്റം വരുത്തിയാല്‍ പോലും, അത്‌ അധികപ്രസംഗമോ ധിക്കാരമോ ആയി വിലയിരുത്തുന്ന യാഥാസ്ഥിതികത തൃണവല്‍ഗണിച്ചാണ്‌ , ശ്രീ കോട്ടയ്ക്കല്‍ ശിവരാമന്‍, അരങ്ങില്‍ തന്റെ ദമയന്തിയും, മോഹിനിയും,സീതയും, ദേവയാനിയും, കുന്തിയും മറ്റുമായി ദൃഢനിശ്ചയത്തോടെ നിന്നത്‌. ‘ചിട്ട‘ക്കാരുടെ പൊന്നും പണ്ടവും ഒന്നും അദ്ദേഹത്തെ…

മറുപടി രേഖപ്പെടുത്തുക