നളചരിതം നാലാംദിവസം - രംഗം മൂന്ന്‌ - പല്ലവി

കുറിപ്പ്: 

മൂന്നാം ചരണത്തിനു മുമ്പായി ദമയന്തി തേരിന്റെ കൊടിക്കൂറ പാറുന്നതും തേരിലുള്ളവര്‍ ആരെന്നു സൂക്ഷിച്ചുനോക്കുന്നതും നളനില്ലെന്നുകണ്ട്‌ ഇച്ഛാഭംഗപ്പെടുന്നതുമെല്ലാം നടിയ്ക്കുന്നു. പിന്നെ സഖിയോടായി - അല്ലയോ തോഴി! ഇനി വേഗം നീ പോയി ഈ സൂതന്‍ ആരാണെന്ന പരമാര്‍ത്ഥം അറിയാന്‍ ഉത്സാഹിച്ചാലും. വരൂ. (കൈകോര്‍ത്തു പിടിച്ചു മാറി)

തീര്‍ന്നു സന്ദേഹമെല്ലാം എന്‍ തോഴിമാരേ
തീര്‍ന്നു സന്ദേഹമെല്ലാം

തീര്‍ന്നു വിഷാദമിദാനീം ഇന്നു
തെളിഞ്ഞിതെന്നിലിന്ദ്രാണീ
ചേര്‍ന്നു പര്‍ണ്ണാദനാം ക്ഷോണീദേവ വാണീ
നേര്‍ന്ന നേര്‍ച്ചയെല്ലാം മമ സഫലാനി.

ഭൂതലനാഥനെന്‍ നാഥന്‍ വന്നു
കോസലനാഥനു സൂതന്‍
മാതലിതാനും പരിഭൂതനായിതിന്നു
മോദലാഭം ബഹുതരമതുമൂലം

നാദമസാരം കേള്‍ക്കായി രഥ-
കേതുവിതല്ലോ കാണായി
ചാരേ വന്ന തേരിലാരു മൂവരിവര്‍
വൈരസേനിയില്ലാ നീരസമായി.

മാരുതമാനസാവേഗം കണ്ടു
തേരതിനിന്നതുമൂലം
വീരസേനസുതസാരഥിയുണ്ടിഹ
ഭൂരിയത്നമഖിലം മമ സഫലം.